മുംബൈയില്‍ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്.

നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേര്‍ ആശുപത്രിയില്‍ മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്സുമാരാണുള്ളത്, ഇതില്‍ 200 ലധികവും മലയാളി നഴ്സുമാരാണ്.

മുംബൈയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ കൊവിഡ് ബാധിച്ച് 30 പേരാണ് മരിച്ചത്.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 13 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി.