ടെക്സസില്‍ രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനവ്

ഓസ്റ്റിന്‍: സ്റ്റേ അറ്റ് ഹോം ഉത്തരവ് ഔദ്യോഗീകമായി ടെക്സസ് സംസ്ഥാനത്തു പിന്‍വലിച്ചശേഷം ആദ്യമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ധനവ്. മേയ് ഒന്നു മുതല്‍ സംസ്ഥാനം ഭാഗീകമായി പ്രവര്‍ത്തനനിരതമായതിനുശേഷം, ഒരൊറ്റ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം 1935 ആണെന്ന് ടെക്സസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസിന്‍റെ ഔദ്യോഗീക അറിയിപ്പില്‍ പറയുന്നു.

ജൂണ്‍ 8നാണ് രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ടത്. മേയ് അഞ്ചിനായിരുന്നു ഇതിനു മുമ്ബു ഏറ്റവും കൂടുതല്‍ രോഗികളെ ഒറ്റ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് (1888). ടെക്സസില്‍ അവസാനമായി ലഭിച്ച കണക്കനുസരിച്ചു ഇതുവരെ 75400 കോവിഡ് രോഗികളാണ് ഉള്ളതെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 1836 പേര്‍ ഇതിനകം സംസ്ഥാനത്തു മരിച്ചിട്ടുണ്ട്. 50439 രോഗികള്‍ക്ക് സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനം വീഴ്ച വരുത്തിയതാണ് രോഗനിരക്ക് ഉയരുന്നതിനുള്ള കാരണം. മാസ്ക് ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഇതു അത്ര ഗൗരവമായി എടുത്തിട്ടില്ലാത്തതും രോഗം വര്‍ധിക്കുന്നതിന് കാരണമാണ്.