അഞ്ജു ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രതിഷേധം

കാഞ്ഞിരപ്പള്ളി: പരീക്ഷ ഹാളില്‍ നിന്നും കാണാതായ ശേഷം മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ജു ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രതിഷേധം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം അഞ്ജുവിന്‍്റെ വീട്ടിലേക്ക് കൊണ്ടു പോകും വഴിയാണ് സ്ത്രീകളടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌എപി എന്നിവര്‍ എത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അവസാനിച്ചത്. അഞ്ജുവിന്‍്റെ മരണത്തെക്കുറിച്ച്‌ പ്രത്യേക സംഘത്തെ വച്ച്‌ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പിസി ജോര്‍ജ് അറിയിച്ചു. അഞ്ജുവിന്‍്റെ കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനുനയചര്‍ച്ചകള്‍ക്കൊടുവിലാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച്‌ മൃതദേഹം വീട്ടിലെത്തിക്കാന്‍ സാധിച്ചത്. കാണാതായി മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയതെന്നും അമ്മയെ കാണിച്ച ശേഷം എത്രയും പെട്ടെന്ന് മൃതദേഹം സംസ്കാരിക്കണമെന്നുമുള്ള പൊലീസും നാട്ടുകാരോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു.

കോട്ടയത്തെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിയായ അഞ്ജു ഷാജി ബികോം പരീക്ഷ എഴുതാനായി ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലിന്‍ മെമ്മോറിയല്‍ കോളേജില്‍ എത്തിയിരുന്നു. പരീക്ഷയ്ക്കിടെ അഞ്ജുവിന്‍്റെ ഹാള്‍ ടിക്കറ്റിന് പിന്നിലായി അന്നേദിവസം നടക്കുന്ന അക്കൌണ്ടന്‍സി പരീക്ഷയുടെ പാഠഭാഗങ്ങള്‍ എഴുതി വച്ചതായി ക്ലാസിലുണ്ടായിരുന്ന അധ്യാപകന്‍ കണ്ടെത്തി.

പിന്നീട് ഹാളിലെത്തിയ പ്രിന്‍സിപ്പള്‍ ഒരു മണിക്കൂര്‍ ഹാളില്‍ ഇരുന്ന ശേഷം അഞ്ജുവിനോട് തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടരയോടെ ഹാള്‍വിട്ടു പോയ അഞ്ജുവിന്‍്റെ മൃതദേഹം മൂന്നാം ദിവസം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അഞ്ജുവിന്‍്റെ ചെരിപ്പും ബാഗും അന്നേദിവസം തന്നെ മീനിച്ചലാറിന് തീരത്ത് നിന്നും കണ്ടെത്തിയിരുന്നു. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം.