കേരള പൊലീസ് പിടിച്ച പുലിവാല്‍

കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള നിയമം 12കാരനായ ബാലനെതിരെ പ്രയോഗിച്ചത് നിയമവൃത്തങ്ങളില്‍ വന്‍ വിവാദം സൃഷ്ടിക്കുന്നു......

17കാരിയുടെ അവിഹിത ഗര്‍ഭം 12കാരനെതിരെ കേസ്

 

കൊച്ചി: 17കാരിയുടെ അവിഹിത ഗര്‍ഭത്തിനുത്തരവാദി 12 കാരനായ ബാലന്‍. സംഭവം നടന്നത് കൊച്ചിയില്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള നിയമമനുസരിച്ച് കേസെടുത്തത് നിയമവൃത്തങ്ങളില്‍ വന്‍വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. 17കാരി പ്രസവിച്ച കുട്ടിയെ അനാഥാലയത്തില്‍ ഏര്‍പ്പിച്ചിരിക്കുകയാണ്.
പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പോസ്‌കോ) പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രതിയും ഇരയും പ്രായപൂര്‍ത്തിയാകാത്തവരാണെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ബാലന്റെ രക്തവും ജനിച്ച് കുട്ടിയുടെ രക്തവും കൂടുതല്‍ വൈദ്യ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്.
പ്രതിയായ കുട്ടിയുടെ പ്രായം കണക്കിലെടുത്തുവേണം പൊലീസ് മുന്നോട്ട് പോകേണ്ടതെന്നാണ് ബാലവകാശ കമ്മീഷന്‍ അംഗമായ ജെ. സന്ധ്യയുടെ അഭിപ്രായം. ഈ ബാലന്റെ മാനസിക പരിവര്‍ത്തനത്തിനാവശ്യമായ ഉപദേശങ്ങളും പരുവപ്പെടുത്തലുകളും കണക്കിലെടുത്തുവേണം ഇക്കാര്യത്തില്‍ നീങ്ങേണ്ടതെന്നാണ് ബാലവകാശ കമ്മീഷന്റെ നിലപാട്. ഈ കുറ്റകൃത്യം നടക്കുന്നകാലത്ത് ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവരാണെന്നത് കുറ്റാന്വേഷണ കുഴയ്ക്കുന്ന പ്രശ്‌നമാണ്. പൊസ്‌കോ നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് 12കാരന്‍ ചെയതതെങ്കിലും ഈ നിയമപ്രകാരം എത്രകണ്ട് പൊലീസിന് നീങ്ങാനാവുമെന്ന് കാര്യത്തില്‍ നിയമവിദഗ്ധരുടെ ഇടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
പോസ്‌കോ നിയമമനുസരിച്ച് ഈ കേസിലെ ഇരയെയും പ്രതിയെയും വിചാരണ നടത്താനാവില്ലെന്ന് വാദിക്കുന്നവരുണ്ട്. രണ്ടുപേരും ‘മൈനറാ’യതുകൊണ്ട് നിയമപ്രകാരം വിചാരണക്ക് വിധേയരാക്കാനാവില്ലെന്നാണ് പറയുന്നത്. പോസ്‌കോ നിയമത്തിന് മുന്നില്‍ രണ്ടുപേരും കുട്ടികളാണത്രേ.. പോസ്‌കോ നിയമപ്രകാരം കുട്ടികള്‍ക്ക് ശിക്ഷാവിധിക്കാനാവില്ലെന്നാണ് ജുഡീഷ്യല്‍ സര്‍വ്വീസിലുള്ള ഒരു ഉന്നതന്റെ അഭിപ്രായം
ഇനി അഥവാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലും ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതൃത്വം തീരുമാനിച്ച ശേഷമായിരിക്കും ബാക്കിയുള്ള നടപടികളെന്ന് പൊലീസ് പറഞ്ഞു. അവിഹിത ഗര്‍ഭം ധരിച്ച് 17കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 12കാരനായ ബാലനെതിരെ കേസെടുത്തത്. മാനസികമായും വൈകാരികമായും ഒട്ടേറെ പ്രതിസന്ധികളും പ്രയാസങ്ങളും സൃഷ്ടിച്ച ഈ അവിഹിത ഗര്‍ഭം മലയാളിയുടെ സദാചാര സങ്കല്‍പങ്ങളെ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്. ഇരയും പ്രതിയും അടുത്ത ബന്ധുക്കളാണെന്നതും വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം യഥാസമയം പൊലീസിനെ അറിയിക്കാത്ത സംഭവത്തില്‍ കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.