നവവധുവിന്റെ മരണം; അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: പെരിങ്ങോട്ടുകരയില്‍ ആറ് മാസം മുമ്പ് നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അന്തിക്കാട് സ്റ്റേഷനിലെ സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍. നോര്‍ത്ത് സോണ്‍ ഐജിയുടേതാണ് നടപടി.

മുല്ലശ്ശേരി സ്വദേശി ശ്രുതിയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിയിച്ചത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തില്‍ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.

ബന്ധുക്കളുടെ ആരോപണത്തില്‍ വേണ്ടത്ര ഗൗരവത്തില്‍ അന്വേഷണം നടത്താത്തതിനാണ് സിഐ പി കെ മനോജിനെയും, എസ്‌ഐ കെ ജെ ജിനേഷിനെയും സസ്‌പെന്‍ഡ് ചെയ്തത്. ഗൗരവമേറിയ കേസ് എസ്‌ഐയില്‍ നിന്ന് സിഐ ഏറ്റെടുക്കാത്തത് വലിയ വീഴ്ചയായാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

ഇക്കാര്യത്തില്‍ തൃശ്ശൂര്‍ റൂറല്‍ എസ് പി വിശ്വനാഥിന്റെ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് നടപടി. ശ്രുതിയുടെ മരണം ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. നേരത്തെ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ശ്രുതിയുടെയും അരുണിന്റെയും വിവാഹം കഴിഞ്ഞ ഡിസംബര്‍ 22 നാണ് നടന്നത്.