സ്ത്രീപീഡന കേസുകളിലെ പ്രതികള്‍ റിമാന്‍ഡില്‍

കൊട്ടാരക്കര : സ്ത്രീ പീഡനക്കേസുകളില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. കുണ്ടറ കൊറ്റങ്കരയില്‍ 23 വയസ്സുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതി പൂവന്‍പുഴ തൈയ്ക്കാവിന് സമീപം ബിസ്മി മന്‍സിലില്‍ നാസറിനെയും മറ്റൊരു കേസില്‍ യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണി മുഴക്കിയ അമ്പലംകുന്ന് കൈതയില്‍ ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത്(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തന്നേക്കാള്‍ പ്രായമുള്ള യുവതിയെ അവരുടെ വീട്ടിലെത്തി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വശത്താക്കി നിരവധി തവണ പീഡിപ്പിക്കുകയും അതിനു ശേഷം വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയുമായിരുന്നു നാസര്‍.

തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.

പൂയപ്പള്ളി സ്വദേശിനിയും 32 വയസ്സുള്ള വിവാഹിതയും. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുടെ കൈയില്‍ നിന്നും വാങ്ങിയ തുക തിരികെ കൊടുക്കാനെന്ന വ്യാജേന വീട്ടില്‍ വിളിച്ചു വരുത്തി ബലമായി നഗ്ന ഫോട്ടോകള്‍ എടുത്തു. ഇന്റര്‍നെറ്റ് വഴി ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

മറ്റൊരു ദിവസം യുവതിയുടെ വീട്ടില്‍ എത്തി കഴുത്തില്‍ കിടന്ന ഒരു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്ത കേസിലാണ് ശ്രീജിത്ത് അറസ്്റ്റിലായത്.

യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുണ്ടറ, പൂയപ്പള്ളി പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരവേ കൊട്ടാരക്കര ഡി.വൈ.എസ്.പി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം കുണ്ടറ സി.ഐ. ആര്‍. ഷാബുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.