സ്വർണ്ണക്കടത്ത് ജ്വല്ലറികൾക്ക് വേണ്ടിയല്ല: എൻഐഎ കോടതിയിൽ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് പിന്നിൽ ജ്വല്ലറികളല്ലെന്ന് എൻഐഎ. സ്വർണ്ണക്കടത്ത് നടത്തിയത് ജ്വല്ലറികൾക്കു വേണ്ടിയല്ലെന്നും ഭീകര പ്രവർത്തനത്തിനു വേണ്ടിയാണെന്നും എൻഐഎ കോടതിയിൽ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും കോടതിയിൽ ഹാജരാക്കിയശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് എൻഐഎ കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവരെ കോടതിയിലെത്തിച്ചത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എൻഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു.

പ്രതികൾ യുഎഇ കോൺസുലേറ്റിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. സ്വർണ്ണക്കടത്തിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നാണ് എൻഐഎയുടെ നിലപാട്.

അതുകൊണ്ടു തന്നെ ഇരുവരെയും ചോദ്യം ചെയ്താൽ മാത്രമേ കേരളത്തിലേക്ക് എത്തുന്ന സ്വർണം എവിടേക്കു പോകുന്നു, എവിടെനിന്ന് വരുന്നു, എന്തിനെല്ലാമാണ് ഇതു ചെലവഴിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കൂ. കൂടുതൽ ഇടപാടുകൾ എന്തെല്ലാമാണ് ഇവർ നടത്തിയത് എന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും എൻഐഎകോടതിയെ അറിയിച്ചിട്ടുണ്ട്.