ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു

കൊച്ചി: നീണ്ട 9 മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. അഭിഭാഷകനുമായി ശിവശങ്കര്‍ കൂടിക്കാഴ്ച നടത്തും. അതിനിടെ, കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഐഎ ഓഫിസിലെത്തി. അഞ്ചു മിനിട്ടിനുശേഷം അവര്‍ ഇവിടെനിന്നു തിരികെപ്പോയി.

കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം.മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.അതിനിടെ, സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയോ എന്ന് കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനുള്ള നടപടിയും തുടങ്ങി.