പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; ചെന്നിത്തല

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും 10 ലക്ഷം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആളുകള്‍ക്കിടയില്‍ വല്ലാത്ത ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇത് സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വരേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും മതിയാകില്ല. പണം ലഭിച്ചതുകൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരമാകുന്നില്ല. പക്ഷേ പെട്ടിമുടി അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം മതിയാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.