തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതിയത്. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെയാണു മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു കേരളത്തിന്റെ നിര്‍ദേശം. ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.