കെ.ഫോണ്‍ വരും

എന്താണ് കെ ഫോണ്‍ ? എന്തിനാണ് ഈ പദ്ധതിക്ക് മേല്‍ കേന്ദ്ര ഏജന്‍സി കൈവയ്ക്കാന്‍ ശ്രമിക്കുന്നത് ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിപ്പോള്‍ കേരളം തേടുന്നത്. ഇന്റര്‍നെറ്റ് രംഗത്തെ വിപ്ലവകരമായ മുന്നേറ്റം എന്നാണ് കെ. ഫോണിനെ സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. ഈ രംഗത്തെ കുത്തക കമ്പനികളെ സംബന്ധിച്ച് വലിയ വെല്ലുവിളി കൂടിയാണിത്. കേരള മാതൃക പിന്തുടരാന്‍ മറ്റ് സംസ്ഥാനങ്ങളും നിര്‍ബന്ധമായാല്‍ അത് അവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. ഈ താല്‍പര്യവും കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലിന് പിന്നിലുണ്ടെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.

കെ. ഫോണ്‍ വരുന്നതോടെ 1,707 കോടി രൂപയാണ് സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നഷ്ടമാകുക. 20 ലക്ഷം പാവപ്പെട്ട വീടുകളിലേക്കാണ് സൗജന്യമായി ഇന്റര്‍നെറ്റ് എത്താന്‍ പോകുന്നത്. 90 ലക്ഷത്തോളം വരുന്ന മിഡില്‍ ക്ലാസ്, ലോവര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിലുള്ളവര്‍ക്ക് മാസം ഹൈസ്പീഡ് കണക്ഷന് വെറും 100 രൂപ മാത്രമാണ് ചിലവ് വരിക. മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ പദ്ധതി വലിയ ലാഭമാണ് ഉണ്ടാക്കുക. കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആയിരത്തോളം ഓഫീസുകളിലെ ഇന്റര്‍നെറ്റിനായി ഒരു വര്‍ഷം നിലവില്‍ ചിലവിടുന്നത് 15 കോടിയാണ്. പഞ്ചായത്ത്, വില്ലേജ്, ബ്ലോക്ക്, കോര്‍പ്പറേഷന്‍ ഓഫീസുകളുടെ ചിലവ് 40 കോടിയാണ്. കളക്ട്രേറ്റുകള്‍, സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ 20 കോടിയും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി 75 കോടിയുമാണ് ചിലവിടുന്നത്. അതായത് ചുരുങ്ങിയത് 150 കോടിയാണ് ഈ വിഭാഗത്തില്‍ മാത്രം ഇന്റര്‍നെറ്റ് ചാര്‍ജായി സര്‍ക്കാര്‍ ചിലവിടുന്നത്.

20 ലക്ഷം വീടുകളിലെ സൗജന്യ കണക്ഷന്‍ കൂടി ചേര്‍ത്താല്‍ 477 കോടി രൂപയാണ് സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടം വരിക. 90 ലക്ഷം മിഡില്‍ ക്ലാസ,് ലോവര്‍ മിഡില്‍ ക്ലാസ് വിഭാഗങ്ങള്‍ കൂടി കെ. ഫോണിലേക്ക് മാറുന്നതോടെ കുത്തക കമ്പനികളുടെ നഷ്ടം 10,707 കോടിയായി ഉയരും. കേരള മോഡല്‍ മറ്റ് സംസ്ഥാനങ്ങള്‍ കൂടി പിന്തുടര്‍ന്നാല്‍ സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനികള്‍ തന്നെയാണ് അടച്ചു പൂട്ടേണ്ടി വരിക. ഇതെല്ലാം മുന്നില്‍ കണ്ടാണ് കെ ഫോണ്‍ പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങളാണ് കേന്ദ്ര ഏജന്‍സികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇടതു പക്ഷവും ആരോപിക്കുന്നത്.

കെ ഫോണ്‍ പദ്ധതിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതിന്റെ യുക്തിയെ സി.പി.എം പരസ്യമായാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഇത് ശരിക്കും കടന്ന് കയറ്റമാണെന്നാണ് ആരോപണം. മറ്റു സംസ്ഥാനങ്ങള്‍ കണ്ടു പഠിക്കേണ്ട പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സി.പി.എം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് വേണ്ടിയാണ് കെ ഫോണ്‍ പദ്ധതി ഇടതു സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് ഈ പദ്ധതി. അതുവഴിയാണ് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും 30,000 ത്തോളം ഓഫിസുകളിലും ലഭ്യമാക്കുന്നത്.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമായ കേരളം മറ്റൊരു ചരിത്രം കൂടിയാണ് ഇതുവഴി ലക്ഷ്യമിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വിസ് പ്രൊവൈഡര്‍മാരുടെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്‍ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കൂടിയാണ് കെ ഫോണ്‍ പദ്ധതി.