കാസർകോട് യുവാവിന്റെ അപകട മരണം കൊലപാതകമെന്ന് പൊലീസ്, കൊന്നത് ഭാര്യയും കാമുകനും ചേർന്ന്

കാസർകോട്;  കാസർകോട് കുഞ്ചത്തൂരിൽ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയും കാമുകനും എന്ന നിഗമനത്തിലേക്ക് പൊലീസ്. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും കാമുകനും സംശയമുനയിലേക്ക് വരുന്നത്. 23 കാരനായ കാമുകന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനുമന്ത ഇത് വിലക്കിയിരുന്നു. കൊലയ്ക്ക് ഒരാഴ്ച മുന്‍പും ഇതുസംബന്ധിച്ച് വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെച്ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്.

തര്‍ക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെ ഹനുമന്തയെ രണ്ടുപേരും ചേര്‍ന്ന് മര്‍ദിച്ചു. നിലത്തുവീണ ഹനുമന്തയെ കാമുകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇരുവരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കാമുകന്‍റെ സ്കൂട്ടറിന് പിറകില്‍ മൃതദേഹംവച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍ പദവില്‍ എത്തിയത്. മൃതദേഹത്തിന്‍റെ കെട്ടഴിഞ്ഞതോടെയാണ് അവിടെ ഉപേക്ഷിച്ചതെന്നും സൂചനയുണ്ട്. ഇതിന് സമീപത്തായി ഹനുമന്തയുടെ സ്കൂട്ടര്‍ മറിച്ചിട്ട് വാഹനാപകടമെന്ന് വരുത്തി തീര്‍ത്തു. പൊലീസ് കേസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.