‘കെ.മുരളീധരനെ വിളിക്കൂ… കോണ്‍ഗ്രസിനെ രക്ഷിക്കൂ…’ ; കോഴിക്കോട് പോസ്റ്റര്‍

    കോഴിക്കോട്: തിരഞ്ഞെടുപ്പിന് പിന്നാലെ നഗരത്തില്‍ കെ. മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്റ്റര്‍. ‘കെ.മുരളീധരനെ വിളിക്കൂ…, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് പോസ്റ്റര്‍.

    കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് എതിരായ പരോക്ഷ വിമര്‍ശനമാണ് ബോര്‍ഡിലുള്ളത്. കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കുവാന്‍ കരുത്തുറ്റ തീരുമാനമെടുക്കുവാന്‍ കഴിവുള്ള കെ.മുരളീധരനെ ചുമതലയേല്‍പ്പിക്കുക എന്നാണ് ബോര്‍ഡില്‍ പറയുന്നത്. പാര്‍ട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുവാന്‍ നേതൃത്വം മുരളീധരന്റെ കൈകളില്‍ വരട്ടെ എന്നും ബോര്‍ഡില്‍ ആവശ്യപ്പെടുന്നു.

    തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം, പ്രചാരണം എന്നിവയിലെല്ലാം കോഴിക്കോട് ജില്ലയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം കെ. മുരളീധരന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് നേതൃത്വത്തിനുള്ളില്‍ തന്നെ പരസ്പരമുള്ള പഴിചാരലുകളും വിഴിപ്പലക്കലും പരസ്യമായി തന്നെ വരും ദിവസങ്ങളില്‍ ഉണ്ടാകും എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് കോഴിക്കോട് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡ്.

    കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി തിരുവനന്തപുരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി, ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിനെ പുറത്താക്കണെമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ടായിരുന്നു.