പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നയം വ്യക്തമാക്കി മാണി സി കാപ്പന്‍

    പാലാ: ഇടത് മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ലഭിക്കാന്‍ കാരണമെന്ന് എന്‍.സി.പി നേതാവ് മാണി.സി. കാപ്പന്‍. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. തന്റെ എതിര്‍പ്പുകള്‍ മുന്നണിയില്‍ പറഞ്ഞ് പോകാന്‍ തന്നെയാണ് തീരുമാനം. ഇടത് പക്ഷത്തുളള രണ്ടുപേരും എങ്ങനെയാണ് ഒരു സീറ്റില്‍ മത്സരിക്കുകയെന്നും എന്‍.സി.പി പാലാ നിയോജക മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു.

    പാലായിലെ ഫലം ജോസ് കെ മാണിക്ക് അനുകൂലമല്ല. കടനാട്,രാമപുരം,മൂന്നിലവ്,മേലുകാവ്, തലനാട്, തലപ്പുലം, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ എന്‍.സി.പിയ്ക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് കെ മാണിയ്ക്ക് ലഭിച്ചിട്ടില്ല. മുത്തോലി, കൊഴുവനാല്‍ എന്നിവിടങ്ങളില്‍ മാത്രമേ എന്‍.സി.പി നിയമസഭ തിരഞ്ഞെടുപ്പില്‍ പിറകിലായിരുന്നുളളൂ. എന്‍സിപിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു.ചില പഞ്ചായത്തുകളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. ഏഴ് സീറ്റ് വീതം എന്‍.സി.പിയ്ക്കും സി.പി.എമ്മിനുമുണ്ടായിരുന്ന കടനാട് ഇപ്പോള്‍ അഞ്ച് സീറ്റ് കോണ്‍ഗ്രസ് ജയിച്ചു. പാര്‍ട്ടി യുഡിഎഫിനോട് അടുക്കുന്നു എന്ന ആരോപണം തെറ്റാണെന്നും തോമസ് ചാണ്ടി അനുസ്മരണത്തിനാണ് ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചതെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു.

    എം.എം ഹസനുമായി ഇക്കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.മത്സരിക്കും എന്ന് പറയാനുളള സ്വാതന്ത്ര്യം എന്‍.സി.പിയ്ക്കുണ്ട്. പാലായില്‍ ഞങ്ങളോട് ചെയ്തത് അനീതിയാണെന്ന് ഉറപ്പിച്ച് പറയും. എന്‍.സി.പി നേരിട്ട് മത്സരിച്ചാല്‍ ജയിക്കാനാകും. കേരളകോണ്‍ഗ്രസ് വന്നതോടെ എല്‍.ഡി.എഫിന് ഊര്‍ജ്ജം മറ്റ് മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടാകാം എന്നാല്‍ പാലായില്‍ അതില്ലെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു.

    ഇടത് മുന്നണിയുമായി കേരളകോണ്‍ഗ്രസ് ജോസ് വിഭാഗം സഹകരണമാരംഭിച്ചത് മുതല്‍ തന്നെ പാലാ സീറ്റിന്റെ കാര്യത്തില്‍ അടിയുറച്ച നിലപാടാണ് മാണി.സി.കാപ്പന്‍ പുലര്‍ത്തിയിരുന്നത്. എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പിന്തുണ ഇക്കാര്യത്തില്‍ മാണി.സി.കാപ്പന് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ അവഗണന നേരിട്ടെന്ന് മുന്‍പ് മാണി.സി.കാപ്പന്‍ പരസ്യമായി പരാതിപ്പെട്ടിരുന്നു. മുന്നണി മര്യാദയുടെ പേരില്‍ ഇതുവരെ എവിടെയെങ്കിലും പരാതിപ്പെട്ടിട്ടില്ലെന്നും മാണി.സി.കാപ്പന്‍ അന്ന് അഭിപ്രായപ്പെട്ടു. അതേസമയം എന്‍.സി.പിയെ അവഗണിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസിന്റെ വരവോടെ മുന്നണിയില്‍ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും സിപിഎം അന്ന് അറിയിച്ചിരുന്നു.