കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്ലീപ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: ശരീരത്തിന്റെ സന്തുലനാവസ്ഥയെ ഏറ്റവും കൂടുതല്‍ തകിടം മറിക്കുന്ന രണ്ട് അവസ്ഥകളാണ് ഉറക്കമില്ലാതാവലും അമിതമായ ഉറക്കവും. അതീവ ഗൗരവതരമായ ശാരീരിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഈ അവസ്ഥകളെ ശാസ്ത്രീയമായി സമീപിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ നൂതനമായ ശൈലികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഏകോപനത്തോടെ ഉറക്ക നഷ്ടത്തിനും അമിത ഉറക്കത്തിനുമെല്ലാം കാരണമാകുന്ന അവസ്ഥകലെ കൃത്യമായി തിരിച്ചറിഞ്ഞ്, മരുന്ന് ഉപയോഗിച്ചും അല്ലാതെയുമുള്ള ചികിത്സകളിലൂടെ അതിജീവിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ് ക്ലിനിക്ക് എന്ന ആശയമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ന്യൂറോളജിസ്റ്റ്, പള്‍മനോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സംയുക്തമായ ടീമാണ് മള്‍ട്ടി ഡിസിപ്ലിനിറി സ്ലീപ് ക്ലിനിക്കിന് നേതൃത്വം വഹിക്കുന്നത്. ഉത്തര കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസിലാണ് മള്‍ട്ടിഡിസിപ്ലിനറി സ്ലീപ് ക്ലിനിക്കിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രശസ്ത ഡര്‍മറ്റോളജിസ്റ്റ് ഡോ. പവിത്രന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാ പിന്നണി ഗായിക സിന്ധു പ്രേംകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. സച്ചിന്‍ സുരേഷ് ബാബു സ്ലീപ്പ് ക്ലിനിക്കിന്റെ സവിശേഷതകളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. ഡോ. നൗഫല്‍ ബഷീര്‍, ഡോ. അനൂപ് എം. പി, ഡോ. ബിജു സണ്ണി, ഡോ. ചന്ദ്രമുഖി, ഡോ. പ്രവിത എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു.