ഇതാണ് ആ വൈറല്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച വീട്ടമ്മ; ലതാകുമാരിയുടെ ജീവിതം

    പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായൊരു സ്ഥാനാര്‍ത്ഥിയാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനല്‍ മത്സരിച്ച വിബിത ബാബു. ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ്  സോഷ്യല്‍ മീഡിയയില്‍ വിബിത വൈറലായത്. ഇതോടെ വൈറല്‍ സ്ഥാനാര്‍ത്ഥിമാരുടെ തെരഞ്ഞെടുപ്പ് കേരളവും സോഷ്യല്‍ മീഡിയയും ഒരു പോലെ ഉറ്റുനോക്കി. പക്ഷേ ഫലപ്രഖ്യാപനം വന്നപ്പോള്‍ വൈറലായ സ്ഥാനര്‍ത്ഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. ഇതോടെ വൈറല്‍ താരങ്ങളെ വെട്ടി,  വിജയിച്ച സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാനുള്ള ആകാംക്ഷയായി പലര്‍ക്കും.

    ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷന്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫ് രംഗത്തിറക്കിയ സി.കെ.ലതാകുമാരിയാണ് വിബിത ബാബുവിനെ തറപറ്റിച്ചത്. മല്ലപ്പള്ളി ഡിവിഷനില്‍ 1995 മുതല്‍ 2015 വരെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് ജയിച്ചു പോന്നിരുന്നത്. ആ പാരമ്പര്യം ലതാകുമാരി കാത്തു എന്നു മാത്രമല്ല, വിബിത ബാബുവിന്റെ താരത്തിളക്കം സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങിപ്പോയി എന്ന് മിന്നും ജയത്തിലൂടെ തെളിയിക്കുകയും ചെയ്തു. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ  സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ചതാകട്ടെ 9178 വോട്ടും.
    സിപിഎം ലോക്കല്‍ കവിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ്, . അങ്കണവാടി അധ്യാപിക, സിഐടിയു മുന്‍ സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ മേല്‍വിലാസങ്ങള്‍ നല്‍കിയ അനുഭവ പാടവവുമായാണ് ലതാകുമാരി മല്ലപ്പള്ളിയുടെ ഹൃദയങ്ങളിലേക്കിറങ്ങി ചെന്നത്. ഭര്‍ത്താവ്് വി.ആര്‍.സജി, മക്കളായ സജിത, അഞ്ജന, മരുമകന്‍ സുജിത് എന്നിവരും ലതാകുമാരിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉറച്ച പിന്തുണയുമായുണ്ട്.

    നാടിന്റെ ജനകീയ മുഖമായി മാറിയ ലതാകുമാകി കര്‍ഷകയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു. മൂന്ന് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു ചെയ്ത കൃഷിയില്‍ നിന്നു 1800 ഏത്തക്കുലകള്‍ വെട്ടിയെടുത്ത് ‘കാര്‍ഷിക വിപ്ലവം’ നടത്തിയ പൂര്‍വകാല ചരിത്രവും ലതാകുമാരിക്കുണ്ട്. സ്വന്തം നിലത്തിനു പുറമേ 28 വര്‍ഷമായി തരിശുകിടന്ന വെണ്ണീര്‍വിള പാടശേഖരം പാട്ടത്തിനെടുത്തതും മറ്റൊരു കാര്‍ഷിക വിജയഗാഥ. അന്ന്  47 ഏക്കറില്‍ നിന്നു 60 ടണ്‍ നെല്ലാണ് ലതാകുമാരി കൊയ്‌തെടുത്തത്.