നെല്ലിയാമ്പതിയിൽ കൊക്കയിലേക്ക് വീണ് രണ്ടുപേരെ കാണാതായി

    പാലക്കാട്: നെല്ലിയാമ്പതി സന്ദർശിക്കാനെത്തിയ രണ്ടുപേരെ സീതാർകുണ്ട് വ്യൂപോയിന്റിൽനിന്നു കൊക്കയിലേക്കു വീണു കാണാതായി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദൻ (22) എന്നിവരാണു കാൽവഴുതി വീണത്.

    ഞായറാഴ്ച വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരാണ്. ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കളുമൊത്തു നാലുപേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലാണ് എത്തിയത്.

    വ്യൂപോയിന്റ് സന്ദർശിക്കുന്നതിനിടെ സന്ദീപിന്റെ കാൽവഴുതി. രഘുനന്ദൻ, സന്ദീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കൊക്കയിലേക്കു വീണതായി പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. രാത്രി രക്ഷാപ്രവർത്തനം ആരംഭിച്ചു.

    കൊക്കയിൽ, 50 മീറ്റർ താഴ്ചയിൽ ഇറങ്ങി പരിശോധിക്കാനായിരുന്നു തീരുമാനം. സീതാർകുണ്ടിനു താഴെ കൊല്ലങ്കോട് വനമേഖലയിലും ഫയർഫോഴ്‌സും പൊലീസും വനം വകുപ്പും അടങ്ങുന്ന സംഘം തിരച്ചിൽ നടത്തും. സമുദ്രനിരപ്പിൽനിന്നു 1572 മീറ്റർ ഉയരത്തിലാണു സീതാർകുണ്ട്.