എം. ശിവശങ്കറിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടും; പി.എം.എൽ.എ നിയമപ്രകാരം നടപടി ആരംഭിച്ച് ഇ.ഡി

    തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ നടപടി ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം(പിഎംഎൽഎ) ആണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ ഇ.ഡി നടപടി ആരംഭിച്ചത്.

    ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽനിന്നു കിട്ടിയ പണവും സ്വർണവും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നിലെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ പേരിലുള്ള സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ ഇ.ഡി നീക്കം നടത്തുന്നത്. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്നു തെളിയിച്ചാൽ ഇവ പിന്നീട് തിരിച്ചുനൽകും.

    ശിവശങ്കറിനെതിരെ എടുത്ത കേസിൽ ഇഡിയുടെ ഭാഗിക കുറ്റപത്രം 24നു കോടതിയിൽ സമർപ്പിക്കും. സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്.

    പിഎംഎൽഎ സെക്‌ഷൻ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികൾ ഇക്കാര്യത്തിൽ നിയമപരമായ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാലാണു ഭാഗിക കുറ്റപത്രം നൽകി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാൻ ഇഡി ശ്രമിക്കുന്നത്.

    ഇതിനിടെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഏതാനും ദിവസം കൂടി ചോദ്യം ചെയ്യും.