സാമൂഹ്യ സംരംഭങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ലിംഗനീതി ഉറപ്പാക്കുന്നതില്‍ മുന്‍കയ്യെടുക്കണം- മുഖ്യമന്ത്രി ജെന്‍ഡര്‍ പാര്‍ക്ക്, യുഎന്‍ വിമന്‍ ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: സാമൂഹ്യ സംരംഭങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ലിംഗനീതി ഉറപ്പാക്കുന്നതില്‍ മുന്‍കയ്യെടുക്കണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യം വച്ച് ജെന്‍ഡര്‍ പാര്‍ക്കും ഐക്യരാഷ്ട്രസഭയുടെ യുഎന്‍ വിമനുമായുള്ള ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പിടിഎം സുനീഷ്, യുഎന്‍ വിമന്‍ ഡെപ്യൂട്ടി റെപ്രസന്‍റേറ്റീവ് ശ്രീമതി നിഷ്ത സത്യം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ-സാമൂഹ്യനീതി-വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, സാമൂഹ്യനീതി-വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ശ്രീ ബിജു പ്രഭാകര്‍ എന്നിവര്‍ സംബന്ധിച്ചു.

ലിംഗനീതി-സമത്വം എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള ശരിയായ കാല്‍വയ്പാണ് യുഎന്‍ വിമനും ജെന്‍ഡര്‍ പാര്‍ക്കുമായുള്ള സഹകരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം 2017-18 ലെ 16.4 ശതമാനത്തില്‍ നിന്ന് 2018-19 ആകുമ്പോള്‍ 20.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ദക്ഷിണേഷ്യയിലെ കേന്ദ്രമായി ജെന്‍ഡര്‍പാര്‍ക്ക് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിംഗനീതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍ തുടങ്ങിയവ നടത്തുന്ന ജെന്‍ഡര്‍ പാര്‍ക്കിന് ഈ സഹകരണം ഊര്‍ജ്ജം പകരുമെന്ന് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സംരംഭകത്വം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ ജെന്‍ഡര്‍ പാര്‍ക്കിലൂടെ സാധിച്ചിട്ടുണ്ട്. ലിംഗസമത്വത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന്‍റെ സമസ്ത മേഖലയിലും നയരൂപീകരണം നടത്തിയിട്ടുണ്ട്. കോഴിക്കോട് ക്യാമ്പസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ഈ പ്രവര്‍ത്തനങ്ങളില്‍ യുഎന്‍ വിമനുമായുള്ള സഹകരണം പുതിയ അധ്യായം തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലിംഗസമത്വത്തില്‍ കേരളം രാജ്യത്തിനാകെ ദീപഗോപുരമായി മാറിയിരിക്കുകയാണെന്ന് നിഷ്ത സത്യം പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി, മെട്രോ റെയിലില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം, കൊവിഡ് കാലത്ത് സ്ത്രീകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുള്ള നടപടി തുടങ്ങിയവ ലിംഗസമത്വം നടപ്പാക്കുന്നതിലുള്ള മികച്ച തീരുമാനങ്ങളാണ്. ലിംഗസമത്വത്തിനു വേണ്ടിയുള്ള ദക്ഷിണേഷ്യയിലെ ആദ്യ കേന്ദ്രമായി ജെന്‍ഡര്‍ പാര്‍ക്കിനെ മാറ്റുന്നതില്‍ തുല്യമായ സഹകരണം ഉറപ്പാക്കാന്‍ ധാരണാപത്രത്തിലൂടെ സാധിക്കും. അജന്‍ഡ 2030 നായി ലിംഗനീതി ഉറപ്പുവരുത്തുന്നതിനും അതിന്‍റെ ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള നാഴികക്കല്ലാണ് ഈ ധാരണാപത്രമെന്നും അവര്‍ പറഞ്ഞു.

ലിംഗനീതിക്കും വനിതാശാക്തീകരണത്തിനുമായി സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഈ സഹകരണം പ്രയോജനപ്പെടുമെന്ന്  ശ്രീ ബിജു പ്രഭാകര്‍ പറഞ്ഞു. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ക്യാമ്പസ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. ഇന്ത്യയിലെ മാത്രമല്ല, ശ്രീലങ്ക, മാലി, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഈ സഹകരണത്തിലൂടെ ജെന്‍ഡര്‍ പാര്‍ക്കിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഇന്ത്യയിലാകെയും ശ്രീലങ്ക, മാലി, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും യുഎന്‍ വിമന്‍ ഓഫീസുകളിലേയ്ക്ക് ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ക്കിനെ ആഗോളതലത്തില്‍ ഒരു ‘സൗത്ത് ഏഷ്യന്‍ ഹബ്ബ്’ ആക്കിമാറ്റാനാണ് യുഎന്‍ വിമന്‍ ലക്ഷ്യമിടുന്നത്. സാമൂഹിക സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരടുനയത്തിനു രൂപം നല്‍കാനും യുഎന്‍ വിമന്‍ ജെന്‍ഡര്‍ പാര്‍ക്കിനെ സഹായിക്കും. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ക്യാമ്പസ് വികസനത്തിന്‍റെ ഭാഗമായി ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്‍റില്‍ ‘ജെന്‍ഡര്‍ ഡേറ്റ സെന്‍റര്‍’ സ്ഥാപിക്കാന്‍ യുഎന്‍ വിമന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായി സഹകരിച്ച് ലിംഗസമത്വത്തിനും വനിതകളുടെ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് യുഎന്‍ വിമന്‍. ശ്രീലങ്ക, ഭൂട്ടാന്‍, മാലി എന്നീരാജ്യങ്ങള്‍ക്കു കൂടിയുള്ളതാണ് ഡല്‍ഹിയിലെ യുഎന്‍ വിമന്‍ ഓഫീസ്. ബജറ്റുകള്‍, ദേശീയാസൂത്രണം എന്നിവയടക്കം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരിക എന്നത് യുഎന്‍ വിമന്‍-ന്‍റെ ലക്ഷ്യങ്ങളില്‍ പെടും.