അഭയാ കേസ്: ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സെഫിക്ക് ജീവപര്യന്തം

    തിരുവനന്തപുരം: കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഞ്ചു ലക്ഷം രൂപ വീതം പിഴയടയ്ക്കണം. അതിക്രമിച്ചു കയറിയതിന് ഫാ. കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴയടയ്ക്കണം. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.

    ഇരുപ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്നു ജഡ്ജി കെ.സനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം ലക്ഷ്യമിട്ടു ഫാ. കോട്ടൂര്‍ കോണ്‍വന്റില്‍ അതിക്രമിച്ചു കടന്നെന്നു വ്യക്തമായതായും ചൂണ്ടിക്കാട്ടി. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി പുറത്തുവരുന്നത്. സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ.  തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷാവിധി കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സി.ബി.ഐ. കോടതിയില്‍ എത്തിയിരുന്നു.

    പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഫാ.തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചു കയറിയത് അതീവ ഗൗരവകരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രായകൂടുതലും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്ന് തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടില്ല. കാന്‍സര്‍ മൂന്നാം ഘട്ടത്തിലാണ്. മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുമുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഫാ. തോമസ് കോട്ടൂരും നേരിട്ട് തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട് കോടതിയില്‍ വ്യക്തമാക്കി.

    മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് വ്യക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നല്‍കണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും സെഫി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

    കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ 1992 മാര്‍ച്ച് 27 നാണു കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ അഭയ, തങ്ങളെ അരുതാത്ത സാഹചര്യത്തില്‍ കണ്ടതു പുറത്തു പറയാതിരിക്കാന്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്നു കൊല നടത്തിയതായാണു സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. തലയ്ക്കു പിന്നില്‍ വലതു ചെവിക്കു സമീപം കോടാലി കൊണ്ടു രണ്ടു തവണ അടിയേറ്റുവീണ അഭയയെ പ്രതികള്‍ സമീപത്തെ കിണറ്റിലെറിഞ്ഞെന്നും അബോധാവസ്ഥയില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നും സിബിഐ വാദിച്ചു.

    രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ കോണ്‍വന്റില്‍ കണ്ടതിനു േനരിട്ടുള്ള സാക്ഷി മൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു പറഞ്ഞ കേസിലാണ് നിര്‍ണായക വിധി വന്നിരിക്കുന്നത്. സിബിഐയും കേസ് എഴുതിത്തള്ളാന്‍ 3 വട്ടം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. കോടതിയുടെ രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്നു വീണ്ടും കേസ് ഏറ്റെടുത്തശേഷം എസ്പി നന്ദകുമാര്‍ നായര്‍ 2008ല്‍ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തതാണു വഴിത്തിരിവായത്.