64-ാം വയസില്‍ നീറ്റ് നേടി എംബിബിഎസ് പഠനത്തിലേക്ക്; മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്രം കുറിച്ച് ജയ് കിഷോര്‍ പ്രധാന്‍

ഭുവനേശ്വര്‍: മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ജയ് കിഷന്‍ പ്രധാന്‍ എന്ന വിദ്യാര്‍ഥി. ഇതൊരു സാധാരണ വിദ്യാര്‍ഥിയല്ല. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ ജയ് കിഷോര്‍ എന്നയാള്‍ തന്റെ അറുപത്തിനാലാം വയസിലാണ് നീറ്റ് പരീക്ഷ പാസായി ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരിക്കുന്നത്.

പ്രായത്തെ അവഗണിച്ചുള്ള പഠിക്കാനുള്ള ജയ് കിഷോറിന്റെ ആഗ്രഹത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമായാണ് വിലയിരുത്തുന്നത്. തനിക്ക് ജീവനുള്ള കാലത്തോളം ആളുകളെ സേവിക്കണമെന്നാണ് തന്റെ ആഗ്രഹ സഫലീകരണത്തിന് കാരണമായി ജയ് പറയുന്നത്.

ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണസീറ്റ് വഴി ഒഡീഷയിലെ വീര്‍ സുരേന്ദ്ര സായ് യൂണിവേഴ്‌സിറ്റി ആന്‍ഡ് ടെക്‌നോളജിയിലാണ് (VIMSAR) ജയ് കിഷന്‍ അഡ്മിഷന്‍ നേടിയത്. ‘രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു അപൂര്‍വ്വ സംഭവമാണിത്. ഈ പ്രായത്തിലും മെഡിക്കല്‍ വിദ്യാര്‍ഥി ആയി പ്രവേശനം നേടി പ്രധാന്‍ ഒരു മാതൃക കാട്ടിയിരിക്കുകയാണ്’ എന്നാണ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ലളിത് മെഹര്‍ പ്രതികരിച്ചത്.

എസ്ബിഐയില്‍ നിന്നും വിരമിച്ച പ്രധാന്‍, ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നീറ്റ് പരീക്ഷ എഴുതിയത്. പ്രായപരിധി സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ നീറ്റിന് നിലവില്‍ ഉയര്‍ന്ന പ്രായപരിധിയില്ല. പരീക്ഷയില്‍ നല്ല സ്‌കോര്‍ നേടി തന്നെയാണ് സര്‍ക്കാറിന്റെ കീഴിലുള്ള VIMSAR ല്‍ പ്രവേശനം നേടിയതും.

ഇരട്ട പെണ്‍കുട്ടികളുടെയും ഒരു മകന്റെയും പിതാവാണ് കിഷോര്‍. 2016 ല്‍ മകളെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കായി സഹായിക്കുന്നതിനിടെയാണ് എന്തു കൊണ്ട് തനിക്കും പരീക്ഷ എഴുതിക്കൂടായെന്ന തോന്നല്‍ വന്നതെന്നാണ് ജയ് കിഷോര്‍ പറയുന്നത്. ഫാര്‍മസിസ്റ്റായ ഭാര്യയും പിന്തുണ നല്‍കി’. എംബിബിഎസ് പഠനം പൂര്‍ത്തിയാകുമ്പോഴേക്കും ജയ് കിഷോറിന് എഴുപത് വയസാകും. പ്രായം തനിക്ക് വെറുമൊരു സംഖ്യ മാത്രമാണെന്നാണ് ഇയാള്‍ പറയുന്നത്. ജീവനുള്ളത് വരെ ആളുകളെ സേവിക്കണമെന്നും ആവര്‍ത്തിക്കുന്നു.