പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് പാലോട് ഡിവിഷനില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോമളമാണ്

    പാലോട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് പാലോട് ഡിവിഷനില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോമളമാണ്. പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്വീപ്പറായി അഞ്ചുവര്‍ഷത്തോളം കോമളം ജോലി ചെയ്തിരുന്നു. ഈ ആശുപത്രിയും ബ്ലോക്കിന്റെ അധികാരപരിധിയില്‍ വരുമെന്നത് തികച്ചും യാദൃശ്ചികം.

    തൂപ്പ് ജോലി ലഭിക്കും മുന്‍പ് തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ഈ കാലയളവില്‍ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായി വാമനപുരം ബ്ലോക്ക് ഓഫീസില്‍ കയറിയിറങ്ങി.അതേ ഓഫീസില്‍ പ്രസിഡന്റായി എത്തുമ്പോള്‍ അഭിമാനമുണ്ടെന്ന് കോമളം പറയുന്നു. കല്ലന്‍ കുടിയിലെ ഒരു പ്രൈവറ്റ് അങ്കണവാടിയില്‍ താത്കാലിക അദ്ധ്യാപികയായും ജോലി നോക്കിയിട്ടുണ്ട്.

    മഹിളാ സമഖ്യാ സൊസൈറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്ന ജോലിയിലും കുറച്ചുകാലം കോമളം സജീവമായിരുന്നു. ആദ്യമായി ഒരു മെമ്പര്‍ ആകുന്നത് പച്ചയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തിലാണ്. ആകെയുള്ള പന്ത്രണ്ടര സെന്റ് വസ്തുവില്‍ 2002 ല്‍ പഞ്ചായത്തില്‍ നിന്നും ഇ. എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് കോമളം താമസിക്കുന്നത്. പ്രീഡിഗ്രി വരെ പഠിച്ചിട്ടുള്ള കോമളത്തിന് മൂന്നു മക്കളാണ്. മൂത്ത മകള്‍ ശരണ്യ വിവാഹിതയാണ്. രണ്ടാമത്തെ മകള്‍ വിദ്യ ഡിഗ്രി വിദ്യാര്‍ത്ഥി. മകന്‍ ഗൗതമന്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ്. പാലോട് കുശവൂരില്‍ ഒരു കൊച്ചുമുറിയില്‍ പൂക്കട നടത്തുന്ന ശശിയാണ് ഭര്‍ത്താവ്.