നിയമസഭയിലെ പടയ്ക്കു മുമ്പേ പന്തളം നഗരസഭയിൽ പുത്തൻ പരീക്ഷണവുമായി ബി.ജെ.പി

    പന്തളം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം പിടച്ച പന്തളം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വനിതയെ ചെയർപേഴ്സണാക്കി പുതിയ രാഷ്ട്രീയ പരീക്ഷണം. ജനറൽ വിഭാഗത്തെ ഒഴിവാക്കി സുശീലയെ ആണ് ചെയർപേഴ്‌സണാക്കിയിരിക്കുന്നത്. ഇവർ മത്സരിച്ച് വിജയിച്ചതും ജനറൽ സീറ്റിൽ നിന്നായിരുന്നു. യു.രമ്യയാണ് വൈസ് ചെയർപേഴ്‌സൺ.

    നിയമസഭാ തെരഞ്ഞെടുപ്പിൽ പന്തളം ഉൾപ്പെടുന്ന അടൂർ സീറ്റ് പിടിക്കുകയെന്ന ലഖ്യം മുന്നിൽക്കണ്ടാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിലെ അടൂർ, തൊട്ടടുത്തുള്ള ആലപ്പുഴ ജില്ലയിലെ മാവേലിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിൽ പട്ടികജാതി സംവരണമാണ്.

    ശബരിമല യുവതീ പ്രവേശന വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടെന്ന പ്രത്യേകതയും പന്തളത്തിനുണ്ട്. നഗരസഭ പിടിക്കുന്നതിൽ ഈ പ്രക്ഷോഭവും ബിജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ഇത് നിയമസഭാ തെരഞ്ഞുടപ്പിലും ആവർത്തിക്കുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്. മുന്നോക്ക സമുദായത്തിന് ഭൂരിപക്ഷമുള്ള അടൂർ നിയമസഭാ മണ്ഡലത്തിൽ ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും എൻ.ഡി.എ സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പന്തളം നഗരസഭയിൽ ബി.ജെ.പി ഭരണത്തിലെത്തിയത്. ഈ സാഹചര്യത്തിൽ അടൂർ നിയമസഭാ തെരഞ്ഞെടുപ്പിലും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

    പന്തളം നഗരസഭയിൽ ബി.ജെ.പിയിൽനിന്ന് നാലു പുരുഷന്മാരും 14 വനിതകളുമാണ് ജയിച്ചുവന്നത്. 33 അംഗ നഗരസഭയിൽ 18 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഭരണം പിടിച്ചത്.