സൗദിയിലെ യാത്രവിലക്ക് പിന്‍വലിച്ചു; അതിര്‍ത്തികള്‍ ഇന്ന് തുറക്കും

    റിയാദ്: ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാ വിലക്ക് പിന്‍വലിച്ചു. ഡിസംബര്‍ 20 മുതലാണ് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ച് സൗദി താൽക്കാലിക  പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.  വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

    ഞായറാഴ്ച സൗദി സമയം പതിനൊന്നുമണിമുതലാണ് യാത്ര വിലക്ക് നീക്കുന്നത്. അതേസമയം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും ഇനിയും പിന്‍വലിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയില്ല.

    യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകൂ. വിമാന സര്‍വ്വീസുകള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സൗദിയിലെത്താനായി യുഎഇയില്‍ എത്തിയവര്‍ അവിടെ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് ഇനി സൗദിയിലേക്ക് പോകാനാകും.