യു.എസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി; വെടിവെയ്പ്പില്‍ ഒരു മരണം

    വാഷിങ്ടന്‍:  യു.എസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികള്‍. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍  യു.എസ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു പേര്‍ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ ടവറിലേക്ക് അതിക്രമിച്ചു കടന്നത്. പ്രതിഷേധക്കാരില്‍ ഒരാള്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണു ലോകത്തെ ഞെട്ടിച്ച നാടകീയ സംഭവവമുണ്ടായത്.

    യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് അനുകൂലികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും ചേരുന്നതിനിടെ വന്‍ സുരക്ഷാ വലയം മറികടന്നാണ് പ്രതിഷേധക്കാര്‍ കാപിറ്റോള്‍ ടവറിലേക്ക് കടന്നുകയറിയത്.

    പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി സുരക്ഷാ സേന കണ്ണീര്‍വാതം പ്രയോഗിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പില്‍ ഒരു സ്ത്രീ മരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. സുരക്ഷാ സേനയുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് വളപ്പിലേക്ക് കടന്നത്.

    രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു പറഞ്ഞ ജോ ബൈഡന്‍, പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ട്രംപിനോട് ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ചു.

    ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യര്‍ഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. .