ഭർത്താവിനെതിരെ പരാതിയുമായെത്തിയ യുവതി പൊലീസ് ഡ്രൈവറുമായി അടുപ്പത്തിലായി; ഒടുവിൽ മകളെ പീഡിപ്പിച്ചെന്ന കേസിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. വലിയമല സ്റ്റേഷനിലെ സി പി ഒ എസ് എസ് അനൂപിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. 2017ൽ നടന്ന പീഡനത്തെ തുടർന്നുണ്ടായ പരാതിയിലാണ് ഉദ്യോഗസ്ഥനെതിരെ ഇപ്പോൾ വകുപ്പുതല നടപടി വരുന്നത്. ബാലാവകാശ കമ്മിഷന്റെ നിർദേശപ്രകാരം വിതുര പൊലീസാണ് അനൂപിനെതിരെ കേസെടുത്തത്.

വിതുര സ്റ്റേഷനിൽ ഡ്രൈവറായിരിക്കെയാണ് പീഡനശ്രമമെന്ന് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു.  രണ്ടു മാസം മുമ്പ് പെൺകുട്ടി നേരിട്ടാണ്‌ ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയതെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി ജെ ഉമേഷ് പറഞ്ഞു.

കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ പിണക്കത്തിലായിരുന്നു. അമ്മ സ്റ്റേഷനിൽ കൊടുത്ത പരാതി അന്വേഷിക്കുന്നതിനിടെ അനൂപ് ഇവരുമായി അടുപ്പത്തിലായതായി പരാതിയിൽ പറയുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. ഇതിനിടയിൽ പെൺകുട്ടിക്ക് നേരേ പീഡനശ്രമം നടന്നത്.