വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; താമസം മാറി

    തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും  മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ ഭരണ പരിഷ്ക്കാര കമ്മിഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനനെന്നാണ് വിവരം. ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലുള്ള  മകന്റെ വീട്ടിലേക്കാണ് താമസം മാറ്റിയിരിക്കുന്നത്.

    ഭരണ പരിഷ്ക്കാര കമ്മീഷന്റെ മൂന്ന് റിപ്പോർട്ടുകൾ കൂടി സമർപ്പിച്ചശേഷം ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്നലെയാണ് ഔദ്യോഗിക വസതിയിൽ നിന്നും മകന്റെ വീട്ടിലേക്ക് താമസം മാറ്റിയത്.  ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാൻ താൽപര്യമുണ്ടെങ്കിലും ചികിൽസയുടെ സൗകര്യത്തിനാണ് തിരുവനന്തപുരത്തു തന്നെ തുടരാൻ തീരുമാനിച്ചത്.

    അരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചാരണത്തിനിറങ്ങുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാനായത്.