‘പരാതി കിട്ടിയാലുടൻ സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കേണ്ട’: ഡിജിപി

    തിരുവനന്തപുരം: പരാതി കിട്ടിയാലുടൻ സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ. ആരോപണങ്ങളിൽ കേസെടു‍ക്കുന്നതിനു മുൻപു പ്രാ‍ഥമിക അന്വേഷണം നടത്തണമെന്നും അവരുടെ ഭാഗം കേൾക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്. ഇത് കേന്ദ്ര–സംസ്ഥാന–പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവന‍ക്കാർക്കെല്ലാം  ബാധകമാണ്. അതേസമയം, ഡിജിപിയുടെ സർക്കുലർ നിയമപരമായി നിലനിൽക്കില്ലെന്നും കേസുകൾ അട്ടിമറി‍ക്കപ്പെടാൻ സാധ്യതയുണ്ടെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

    ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് സർക്കുല‍റെന്നാണു ഡിജിപിയുടെ വ്യക്തമാക്കുന്നത്.

    ചില സാഹചര്യങ്ങളിൽ, സർക്കാർ ഉദ്യോഗസ്ഥൻ നിയമവിരുദ്ധമല്ലാത്ത, വ്യക്തി താൽപര്യമില്ലാത്ത തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകാമെന്നും ഈ തീരുമാനങ്ങൾ മറ്റുള്ളവരെ ബാധിച്ചിട്ടുണ്ടാകാമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ, അതിന്റെ പേരിൽ കേസെടുത്താൽ സർവീസിനെ  ബാധിക്കുമെന്നും ഭരണകാര്യങ്ങളിൽ തട‍സ്സമുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.

    അതേസമയം ഡി.ജി.പിയുടെ സർക്കുലർ ക്രിമിനൽ നടപടി ചട്ടങ്ങളുടെ ലംഘനമാണു സർക്കുലറെന്നു വി.ഡി. സതീശൻ എംഎൽഎ ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്നതായി പൊലീസ് ഉദ്യോഗസ്ഥനു വിവരം ലഭിച്ചാൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 154–ാം വകുപ്പു പ്രകാരം എഫ്ഐആർ എടുക്കാൻ ബാധ്യസ്ഥനാണ്.