പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽനിന്നു നീക്കണം’; സ്പീക്കർക്കെതിരായ പ്രമേയം 21ന് നിയമസഭ പരിഗണിക്കും

    തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ  പദവിയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയ നോട്ടിസ് നിയമസഭ 21ന്  പരിഗണിക്കും. മുസ്‍ലിം ലീഗ് എം.എൽ.എ എം. ഉമ്മറാണ് സ്പീക്കർക്കെതിരെ നോട്ടിസ് നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ സഭാ സമ്മേളനം 22ന് അവസാനിപ്പിക്കാനും കാര്യോപദേശക സമിതി തീരുമാനിച്ചു.

    നേരത്തെ നൽകിയ രണ്ടു നോട്ടീസുകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. സ്വർണക്കടത്തു കേസ് പ്രതികളുമായി സ്പീക്കർക്കുള്ള വ്യക്തിബന്ധം സഭയ്ക്ക് അപകീർത്തികരവും അന്തസ്സിനും ഔന്നത്യത്തിനും നിരക്കാത്തതുമാണെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

    21നു രാവിലെ ശൂന്യവേളയിൽ പ്രമേയ നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നു സ്പീക്കർ സഭയെ അറിയിക്കും. 20 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിൽ അവതരണാനുമതി ലഭിക്കും. തുടർന്ന് ചർച്ചയ്ക്കെടുക്കും. പ്രമേയം ചർച്ച ചെയ്യുമ്പോൾ ഡപ്യൂട്ടി സ്‌പീക്കറായിരിക്കും സഭാധ്യക്ഷൻ. സ്‌പീക്കർ താഴെ ഡപ്യൂട്ടി സ്‌പീക്കറുടെ ഇരിപ്പിടത്തിലിരിക്കും.വോട്ടിനിടുമ്പോൾ പകുതിയിൽ കൂടുതൽ അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമെ പ്രമേയം പാസാകൂ.

    ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ 138 അംഗങ്ങളാണു സഭയിലുള്ളത്. ചവറ, കുട്ടനാട്, ചങ്ങനാശേരി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. എൽഡിഎഫ് 94, യുഡിഎഫ് 42, ബിജെപി 1, സ്വതന്ത്രൻ 1 എന്നതാണു സീറ്റുനില.