ന്യൂഡൽഹി: പക്ഷിപ്പനി ബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ ചിക്കൻ ഫ്രൈ വിൽപന ഒഴിവാക്കണമെന്ന് റസ്റ്റോറന്റുകളോട് നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗമാണ് ഇതു സംബന്ധിച്ച് റസ്റ്റോറന്റുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
പക്ഷിപ്പനി തടയുന്നതുമായി ബന്ധപ്പെട്ട് എൻഡിഎംസി മേയർ ജയ് പ്രകാശ് മുനിസിപ്പൽ കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പക്ഷി പനി തടയുന്നതിനായി കന്നുകാലി ചന്തകൾ നിരീക്ഷിക്കാൻ പ്രത്യേക സമിതികളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗ വ്യാപനം നിയന്ത്രിക്കാൻ കോഴി ഫാമുകൾ, മൃഗശാലകൾ, ജലാശയങ്ങൾ എന്നിവ നിരീക്ഷണ വിധേയമാക്കണമെനന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിൽ ആലപ്പുഴയിലും കോട്ടയത്തുമായി പലയിടങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താറാവുകളിലാണ് രോഗം ബാധിച്ചിരിക്കുന്നത്. താറാവുകൾ ചത്തുവീണതിനെത്തുടർന്ന് അവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് എച്ച് 5 എൻ 8 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചിരിച്ചത്.











































