കോവിഡ് കാലത്ത് പൂട്ടിയത് പതിനായിരത്തിലേറെ ഹോട്ടലുകൾ; ഇക്കാലത്ത് തുറന്നത് 25000 ലേറെ അറേബ്യൻ ഭക്ഷണശാലകൾ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ പരമ്പരാഗത ഭക്ഷണശാലകൾ പൂട്ടിയപ്പോൾ പുതുതായി തുറന്നത് ഇരുപത്തി അയ്യായിരത്തോളം അറേബ്യൻ ഭക്ഷണശാലകൾ. കോവിഡ്‌ കാലത്ത് 9,500 ഹോട്ടലുകളാണ് പൂട്ടിയത്. വെജ്- നോൺവെജ് വിഭാഗങ്ങളിലുള്ള ഹോട്ടലുകളാണിവ. അതേസമയം  24,000 അറേബ്യൻ ഭക്ഷണശാലകൾ തുന്നെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ കണക്ക്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷവർമ-അൽഫാം-കുഴിമന്തിക്കടകൾ ഇരുപത്തി അയ്യായിരത്തോളം ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണക്ക്. ഇതു കൂടാതെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുമുണ്ട്. 12 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവെങ്കിൽ മാത്രമേ ലൈസൻസ് ആവശ്യമുള്ളൂ. അതുകൊണ്ടു തന്നെ യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കും.

പൂട്ടിപ്പോയ വൻകിട-ഇടത്തരം ഹോട്ടലുകളിൽ അറുപത് ശതമാനത്തോളം വെജിറ്റേറിയൻ വിഭാഗത്തിൽപ്പെട്ടവയാണ്. ഇവയെല്ലാം തന്നെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നവയാണ്. അതേസമയം പുതുതായി തുടങ്ങിയ അറേബ്യൻ ഹോട്ടലുകളിൽ പലതും ചെറിയ മുതൽ മുടക്കുള്ളവയാണ്. കോവിഡ് കാലത്ത് ഹോട്ടലുകളിലെ ഇരുന്ന് കഴിപ്പ് ഒഴിവാക്കിയതും പുതുതായി തുടങ്ങിയ ഹോട്ടലുകളുടെ മുതൽ മുടക്ക് കുറച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫ് നാടുകളിൽ നിന്നും മടങ്ങിയെത്തിയവരാണ് മിക്ക അറബിക് റസ്റ്ററന്റുകൾക്കു പിന്നിലും. ജോലി നഷ്ടമായി നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളിൽ പലരും എളുപ്പത്തിൽ ആരംഭിക്കാവുന്ന സംരംഭം എന്ന നിലയിലാണ് റസ്റ്ററന്റുകളിലേക്ക് തിരിയുന്നത്.