ഐസ്‌ക്രീമിലും കോവിഡ്; സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ പോസിറ്റീവ്; ആയിരക്കണക്കിന് പാക്കറ്റുകള്‍ നശിപ്പിച്ചു

    വടക്കന്‍ ചൈനയില്‍ ഐസ്‌ക്രീം സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവ്. സംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്ത്രീം പാക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ടിയാന്‍ജിന്‍ ദാക്വിയോദാവോ ഫുഡ് കമ്പനിയുടെ ഇതേ ബാച്ച് ഐസ്‌ക്രീം ഉപയോഗിച്ചവരെ കണ്ടെത്താന്‍ ടിയാന്‍ജിന്‍ നഗരസഭാ അധികൃതര്‍ നീക്കം ആരംഭിച്ചു. മൂന്ന് സാമ്പിളുകളാണ് നഗരസഭാ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ മൂന്നും കോവിഡ് പോസ്റ്റീവായി. ഇതോടെ പാക്കറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

    ഐസ്‌ക്രീം നിര്‍മാണത്തിന് ഉപയോഗിച്ച പാല്‍പ്പൊടി ഉള്‍പ്പെടെയുള്ള ന്യൂസിലാന്‍ഡില്‍ നിന്നും ഉക്രെയിനില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനിയെ 1662 ജീവനക്കാരെയും ക്വറന്റീനിലേക്ക് മാറ്റി. ഇതില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഒരാളില്‍ നിന്നും വൈറസ് പടര്‍ന്നിരിക്കാനാണ് സാധ്യതയെന്നും ലീഡ്‌സ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ ഗ്രിഫിന്‍ പറഞ്ഞു. നിര്‍മാണ പ്ലാന്റിലെ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നമായിരിക്കാമിതെന്നും അദ്ദേഹം പറഞ്ഞു.

    ഐസ്‌ക്രീം ഏറ്റവും കുറഞ്ഞ താപനിലയിലാണ് സൂക്ഷിക്കുന്നത് എന്നതിനാലും കൊഴുപ്പിന്റെ അംശമുള്ളതിനാലുമാണ് വൈറസ് ഇത്രയും ദിവസം നിലനിന്നതെന്നാണ് ഡോ. ഗ്രിഫിന്‍ പറയുന്നത്. കമ്പനിയുടെ ഒരേ ബാച്ചിലെ 4836 ബോക്‌സുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 2089 ബോക്‌സുകള്‍ അധികൃതരെത്തി മാറ്റി. 2747 ബോക്‌സുകള്‍ മാര്‍ക്കറ്റുകളിലെത്തി. ഇതില്‍ 935 ബോക്‌സുകളും ടിയാന്‍ജിനില്‍ നിന്നും കണ്ടെടുത്തു. 65 എണ്ണം മാത്രമാണ് വിറ്റുപോയത്. ഇവരെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്ലാന്റ് അണുവിമുക്തമാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു.