കലാകരകൗശല ഗ്രാമത്തിലെ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‍റെ തനത് കലാ, കരകൗശല വൈദഗ്ധ്യങ്ങളുടെ ആസ്വാദനത്തെയും വിപണനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ കോവളം വെള്ളാറിലെ കലാകരകൗശല ഗ്രാമം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

കലാകരകൗശല ഗ്രാമത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ കലാ, കരകൗശല മേഖലയ്ക്കും പരമ്പരാഗത കൈത്തൊഴിലുകള്‍ക്കും ആഗോള തലത്തില്‍ ശ്രദ്ധയും പ്രോത്സാഹനവും ലഭിക്കാനുള്ള സാഹചര്യമാണ് കലാകരകൗശല ഗ്രാമത്തിലൂടെ സാധ്യമാകുന്നത്. തനത് കരകൗശല, പാരമ്പര്യ തൊഴില്‍ മേഖലകളില്‍ ഉപജീവനം നടത്തുന്നവരെ സംരക്ഷിക്കുക എന്ന ലക്ഷ്യം കലാകരകൗശല ഗ്രാമ പദ്ധതിക്കുണ്ട്. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കലകള്‍ക്കും കലാകാരډാര്‍ക്കും പ്രദേശത്തെ ജനങ്ങള്‍ക്കും കൂടി അഭിവൃദ്ധിയുണ്ടാക്കുന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കോവിഡ് 19 ടൂറിസം മേഖലയ്ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തിയത്. ഏതാണ്ട് 40,000 കോടിയുടെ നഷ്ടമാണ് കേരള ടൂറിസത്തിനുണ്ടായത്. വലിയ തോതില്‍ തൊഴില്‍ നഷ്ടവും സംഭവിച്ചു. ടൂറിസം മേഖല വീണ്ടും ഉണര്‍ന്നതോടെ ഈ നഷ്ടം തിരിച്ചുപിടിക്കാന്‍ സാധിക്കും. കലാകരകൗശല ഗ്രാമം പോലുള്ള പദ്ധതികള്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ടൂറിസം മേഖലയില്‍ പലതരം നേട്ടങ്ങളും സാധ്യതകളും ഉണ്ടാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം സമയാധിഷ്ഠിതമായി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഭിനന്ദനമര്‍ഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്ന മേഖല എന്നതിനപ്പുറം അടിസ്ഥാനജനവിഭാഗങ്ങളുടെ അഭിവൃദ്ധിക്കുള്ള സാദ്ധ്യത എന്ന നിലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ടൂറിസം മേഖലയില്‍ സര്‍ക്കാരിന്‍റെ കാഴ്ചപ്പാടെന്നും ആ നിലയിലുള്ള മികച്ച മാതൃകയ്ക്കാണ് കലാകരകൗശല ഗ്രാമത്തിലൂടെ സാക്ഷാത്ക്കാരമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെള്ളാറിലേക്ക് ധാരാളമായി സന്ദര്‍ശകര്‍ എത്തുന്നതോടെ ഈ പ്രദേശത്ത് പലവിധ അനുബന്ധ സംരംഭങ്ങള്‍ വികസിക്കാനുള്ള സാദ്ധ്യത തുറക്കാനും ധാരാളം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാനും കാരണമാകും. ക്രാഫ്റ്റ് വില്ലേജിലെ കരകൗശലനിര്‍മ്മാനത്തിനു പുറമെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലും മറ്റുമായി തദ്ദേശീയര്‍ക്ക് ഗണ്യമായ തൊഴിലവസരങ്ങള്‍ വേറെയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തെക്കന്‍ കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികളില്‍ അഭിമാനകരമാണ് വെള്ളാര്‍ കലാകരകൗശല ഗ്രാമമെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് പറഞ്ഞു. കലാകരകൗശല ഗ്രാമത്തിന്‍റെ മേډകള്‍ സഞ്ചാരികള്‍ തിരിച്ചറിയുന്നതോടെ കോവളത്തെ പോലെ വെള്ളാറും സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം ഹബ്ബായി മാറുമെന്നും ശ്രീമതി.റാണി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്തെ വിനോദസഞ്ചാര മേഖലയ്ക്ക് അഭിമാനാര്‍ഹമായ ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ടൂറിസം വകുപ്പ് ഡയറക്ടര്‍ ശ്രീ. പി. ബാലകിരണ്‍ പറഞ്ഞു.

കലാകരകൗശല ഗ്രാമത്തില്‍ ആരംഭിക്കുന്ന കളരിപ്പയറ്റ് അക്കാദമിയുടെ കോണ്‍സെപ്റ്റ് ബുക്കിന്‍റെ പ്രകാശനം ടൂറിസം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പത്മശ്രീ ശ്രീമതി. മീനാക്ഷിയമ്മ ആദ്യപ്രതി സ്വീകരിച്ചു.

ശ്രീ.ശശി തരൂര്‍ എം.പി ഓണ്‍ലൈനിലൂടെ ആശംസയര്‍പ്പിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ.രമേശന്‍ പാലേരി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി.സുരേഷ്കുമാര്‍, ഐ.എ.ടി.ഒ സീനിയര്‍ വൈസ് പ്രസിഡന്‍റ് ശ്രീ.ഇ.എം.നജീബ്, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എം.വി. മന്‍മോഹന്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ആര്‍.എസ്.ശ്രീകുമാര്‍, ജനപ്രതിനിധികളായ ശ്രീ.ഭഗത് റൂഫസ്, ശ്രീ.എ.എസ്.സാജന്‍, ശ്രീ.അഷ്ടപാലന്‍ വി.എസ്., ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എം.ഡി. ശ്രീ.ഷാജു എസ്. എന്നിവര്‍ സംസാരിച്ചു.

കരകൗശല ഉത്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണി ഒരുക്കാനും കലാകാരന്‍മാര്‍ക്കു മെച്ചപ്പെട്ട ഉപജീവനം ഉറപ്പാക്കുന്നതിനുമായി 8.5 ഏക്കറിലാണ് കലാ കരകൗശലഗ്രാമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 സ്റ്റുഡിയോകളിലായി 50 ക്രാഫ്റ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ കൈത്തറി ഗ്രാമവും കേരളീയ കരകൗശല പൈതൃക ഉത്പന്നങ്ങളും അണിനിരത്തിയിട്ടുണ്ട്. വില്‍പ്പനയ്ക്കൊപ്പം സഞ്ചാരികള്‍ക്ക് ഇവയുടെ നിര്‍മ്മാണം കാണാനും സൗകര്യമുണ്ട്. സഞ്ചാരികള്‍ക്കായി കലാവതരണവും മ്യൂസിക്ക്, ലൈറ്റ് ആന്‍റ് ഷോകളും സംഘടിപ്പിക്കും. കോഴിക്കോട് ഇരിങ്ങലിലെ സര്‍ഗാലയ കരകൗശല ഗ്രാമത്തിന്‍റെ മാതൃകയില്‍ വികസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തില്‍ ആംഫി തിയേറ്റര്‍, മ്യൂസിയം, സ്റ്റുഡിയോ, ആര്‍ട്ട് ഗാലറി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വായനാമുറിവിശ്രമസ്ഥലം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ് ഗ്രാമത്തിന്‍റെ നിര്‍മ്മാണ, നടത്തിപ്പ് ചുമതല.