സുപ്രീം കോടതി ജഡ്ജിയെന്ന വ്യാജേന കേസ് റദ്ദാക്കാൻ കൈപ്പറ്റിയത് 12.5 ലക്ഷം രൂപ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

    തൃശൂർ: സുപ്രീംകോടതി ജഡ്ജിയെന്ന വ്യാജേന കേസ് റദ്ദാക്കാൻ ക്രെയിൻ ഉടമയിൽ നിന്നു 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷ്(37) ആണ് പിടിയിലായത്. പാലിയേക്കര സ്വദേശിയുടെ  ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ റോപ്പ് പൊട്ടി ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനാണ് പണം കൈപ്പറ്റിയത്.

    കേസ് അഥീവ ഗൗരവമുള്ളതാണെന്നും കോടതി ശിക്ഷിക്കുമെന്നും ക്രെയിൻ ഉടമയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു ഇടനിലക്കാരൻ വഴിയാണ് സുപ്രീംകോടതി ജഡ്ജിയെന്ന് പരിചയപ്പെടുത്തി ജിഗീഷ് ഇടപെടുന്നത്. തന്റെ സുഹൃത്തായ മറ്റൊരു ജഡ്ജി മുഖേന കേസ് റദ്ദാക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇയാൾ തവണകളായി പണം തട്ടിയത്.  ഒരാഴ്ചയ്ക്കകം കേസ് റദ്ദ് ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങിയ ജിഗീഷ് പിന്നീട് ക്രെയിൻ ഉടമ ബന്ധപ്പെട്ടപ്പോഴെല്ലാം ഒഴിഞ്ഞു മാറി.

    എന്നാൽ ക്രെയിൻ ഉടമയുടെ വിളി നിരന്തരം എത്തിയതോടെ താൻ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയാണെന്ന് അറിയിച്ച ജഗദീഷ് താൻ വാങ്ങിയ തുകയ്ക്കുള്ള ചെക്ക് ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ബാങ്കിൽ ഹാജരാക്കിയ ഈ ചെക്ക് മടങ്ങിയതോടെയാണ് ക്രെയിൻ ഉടമ പൊലീസിനെ സമീപിച്ചത്.

    ഒളിവിൽ കഴിയവെ അന്നമനടയിലെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. . ആഢംബര ജീവിതത്തിനു വേണ്ടിയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.

    റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശാനുസരണം ഡിവൈഎസ്പി സി.ആർ. സന്തോഷ്, ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ  നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ജിഗീഷിനെ കുടുക്കിയത്.