ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യ കിണറ്റില്‍ ചാടി, തൊട്ടുപിന്നാലെ ഭർത്താവും; ഒടുവിൽ സംഭവിച്ചത്

    മഞ്ചേരി: ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനൊടുവിൽ ഗര്‍ഭിണിയായ ഭാര്യ വീട്ടുവളപ്പിലെ കിണറ്റില്‍ച്ചാടി. ആദ്യം പകച്ചുപോയ ഭര്‍ത്താവ് പിന്നാലെ ചാടി. ഒടുവിൽ മുപ്പതടി താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ ദമ്പതികളെ ഫയർ ഫോഴ്സ് എത്തിയാണ് കരയ്ക്കുകയറ്റിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍.പി. സ്‌കൂളിന് സമീപമാണു സംഭവം.

    സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയുമാണു വഴക്കിട്ട് കിണറ്റില്‍ ചാടിയത്. ഇരുവരുടെയും വഴക്കിനും കിണറ്റിൽ ചാടലിനും സാക്ഷിയായ 14 വയസുകാരനായ മകനാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്.

    മഞ്ചേരിയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നതിനാൽ ഇരുവർക്കും നിസാര പരിക്കുകൾ മാത്രമെയുള്ളൂ.

    കിണറ്റില്‍നിന്നു കരകയറിയ ദമ്പതികള്‍ പിണക്കം മാറി ഒന്നാവുകയും ചെയ്തു. എന്നാൽ ആത്മഹത്യ ശ്രമത്തിന് കേസെടുക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഇനി പ്രശ്നമുണ്ടാക്കില്ലെന്നായിരുന്നു ദമ്പതികളുടെ മറുപടി.