സൗഹൃദം നടിച്ച് ഇരകളെ കുരുക്കാന്‍ ഫേസ്ബുക്ക് സുന്ദരികള്‍; ഹണിട്രാപ് സംഘം പിടിയില്‍

    കാസര്‍കോട്: സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ നാലുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. ബസ് ജീവനക്കാരനായ മലയാളി യുവാവിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് രണ്ട് യുവതികളടങ്ങുന്ന സംഘം പിടിയിലായത്.

    സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡി തൊഴിലാളിയായ രേഷ്മ, ഇന്‍ഷുറന്‍സ് ഏജന്റായ സീനത്ത്, ഡ്രൈവര്‍മാരായ അബ്ദുല്‍ ഖാദര്‍, ഇക്ബാല്‍ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ബസ് ജീവനക്കാരനായിരുന്ന മലയാളിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് യുവതികള്‍ പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചത്.

    പിന്നീട് ബലാത്സംഗ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. കയ്യിലുണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപ നല്‍കിയെങ്കിലും ഭീഷണി തുടര്‍ന്നതോടെയാണ് മംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, വാഹനം തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ കൂടുതല്‍ പേരെ കെണിയില്‍പ്പെടുത്തിയതിന്റെ വിഡിയോകളും കണ്ടെത്തി.