തിരുവനന്തപുരം: കോവിഡ് വിവരശേഖരണത്തിന് സ്പ്രിംഗ്ലര്‍ കമ്പനിയുമായുണ്ടാക്കിയ കരാറിനെ കുറിച്ച് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ അറിവോടെയല്ല കരാര്‍ നടപ്പാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നു. കോവിഡ് രോഗികളുടെ വിവരങ്ങൾ കമ്പനിക്ക് ലഭിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സ്പ്രിംഗ്ലറുമായി ചര്‍ച്ച നടത്തിയത് ഐടി വകുപ്പാണ്. പലതവണ ആവശ്യപ്പെട്ടിട്ടാണ് ഇതുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്‌സ് വിവരങ്ങള്‍ പോലും സമിതിക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കരാറിനെ കുറിച്ച് ആരോഗ്യ വകുപ്പിന് പോലും അറിവുണ്ടായിരുന്നില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ അന്വേഷണ സമിതിയെ അറിയിച്ചു
സ്പ്രിംഗ്ലറിലേക്കു വിവരങ്ങള്‍ എത്തിത്തുടങ്ങിയ 2020 മാര്‍ച്ച് 25 മുതലുള്ള സെര്‍വര്‍ വിവരങ്ങള്‍ സൈബര്‍ സുരക്ഷാ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും സി-ഡിറ്റ് നല്‍കിയത് ഏപ്രില്‍ 3 മുതല്‍ 19 വരെയുള്ള പരിമിതമായ വിവരങ്ങളായിരുന്നു. ചില സ്വകാര്യ ഐപി വിലാസങ്ങളിലേക്കു വിവരം കൈമാറിയത് കേന്ദ്ര ഐടി വകുപ്പിനു കീഴിലെ സ്റ്റാന്‍ഡേഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും സി-ഡിറ്റ് നല്‍കിയ വിവരങ്ങള്‍ പരിമിതമായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചില്ല. സ്വകാര്യത, രഹസ്യാത്മകത, വിവരസുരക്ഷ എന്നീ വിഷയങ്ങളില്‍ നിഗമനങ്ങളിലെത്താന്‍ കഴിയുന്നില്ലെന്നും സമിതി പറയുന്നു. 1.82 ലക്ഷം പേരുടെ വിവരങ്ങളാണ് ഏപ്രില്‍ ആദ്യ ആഴ്ച വരെ സ്പ്രിംഗ്ലറിന്റെ അക്കൗണ്ടിലെത്തിയത്.
മുഖ്യമന്ത്രി പോലുമറിയാതെ കരാര്‍ ഒപ്പിട്ടതു സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണ്, വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ശേഷിയും സുരക്ഷയും പരിശോധിച്ചില്ല, സ്പ്രിംഗ്ലര്‍ യുഎസിലെ കോടതിയുടെ പരിധിയിലായതിനാല്‍ എന്തെങ്കിലും തിരിച്ചടികളുണ്ടായാല്‍ കമ്പനിക്കെതിരെ നിയമപരമായി നടപടി സ്വികരിക്കുന്നത് ദുഷ്‌കരമായിരിക്കും എന്നിവയാണ് അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍.
മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരുടെ സമിതിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്.