സ്പീക്കർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് മറ്റൊരാളുടെ പേരിൽ; പി ശ്രീരാമകൃഷ്ണന്റെ സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.  നാസ് അബ്ദുള്, ലെഫീർ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സ്പീക്കർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് നാസിന്റെ പേരിലുള്ളതാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

ശിവശങ്കറിന്റെ നിർദേശ പ്രകാരം മസ്‌കത്തിലെ മിഡിൽ ഈസ്റ്റ് കോളജിൽ സ്വപ്നയ്ക്ക് ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലെഫീർ മുഹമദിനെ കസ്റ്റംസ് വിളിച്ചു വരുത്തിയത്. കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നീക്കം.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനാണ് യു.എ.ഇ കോൺസുലേറ്റിന്റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസറായ ഖാലിദ് തിരുവനന്തപുരം വിമാനത്താവളം വഴി ഒരു ലക്ഷത്തി തൊണ്ണൂരായായിരം അമേരിക്കൻ ഡോളർ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് ദുബൈലേക്ക് കടത്തിയത്. ഡോളർ കടത്ത് എന്തിനു വേണ്ടിയായിരുന്നെനും ആർക്കെല്ലാം ഇതിൽ പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ രഹസ്യമൊഴിയായും കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

വിദേശ മലയാലികൾ ഉൾപ്പെട്ട ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡോളർ കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നാസ് അബുദുള്ളയെയും ലെഫീർ മുഹമ്മദിനെയും ചോദ്യം ചെയ്യുന്നത്.

സ്പീക്കർ ഉപയോഗിക്കുന്ന സിം കാർഡിൽ ഒന്ന് നാസ് അബ്‌ദുല്ലയുടെ പേരിൽ എടുത്തതാണെന് കസ്റ്റംസ് ആരോപിക്കുന്നത്. നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണ്ണം കണ്ടെടുത്ത ജൂലൈ ആദ്യ വാരം മുതൽ ഈ നമ്പർ പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ തേടുന്നത്.

മസ്‌കത്തിലെ മിഡിൽ ഈസ്റ്റ് കോളജിൽ സ്വപ്നയ്ക്ക് ജോലി നൽകാനായി ശിവശങ്കർ ഇടപെട്ടിരുന്നു. ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ സ്വപ്യ്ക്കൊപ്പം ശിവശങ്കറും എത്തിയിരുന്നു. നിയമസഭ സമ്മേളനത്തിനു ശേഷം ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിൽ സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.