സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ രാജ്യാന്തര സമ്മേളനം; കേരളത്തെ വിദഗ്ധ തൊഴില്‍ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: രാജ്യത്തെ വിദഗ്ധ തൊഴില്‍ കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള കേരളത്തിന്‍റെ സാധ്യതകളെക്കുറിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ രാജ്യാന്തര സമ്മേളനം ചര്‍ച്ച ചെയ്യും. ഭാവികേരളത്തിന്‍റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാനായി ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ഓണ്‍ലൈനായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആഗോളപ്രശസ്തരായ നയരൂപീകരണ വിദഗ്ധര്‍, വ്യാവസായിക പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

കോവിഡ് 19 മൂലം തൊഴില്‍ മേഖലയിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് കരകയറാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനൊപ്പം സംസ്ഥാനത്തെ നൈപുണ്യ വികസന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന പുതിയ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നൈപുണ്യ പരിശീലനത്തിന്‍റെയും നവീകരണത്തിന്‍റെയും പങ്കും പുത്തന്‍ സാങ്കേതികവിദ്യകളുടെ കടന്നുവരവ് ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളും ചര്‍ച്ചയാകും. 

ഇന്ത്യക്കകത്തും പുറത്തും കേരളത്തില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് വലിയ മുന്‍ഗണനയാണ് തൊഴിലുടമകള്‍ നല്‍കുന്നതെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ രാമചന്ദ്രന്‍ പറഞ്ഞു. ആഗോള ഉല്‍പ്പാദന രംഗം യന്ത്രവത്കൃതവും വിജ്ഞാനപരവുമായി മാറുന്നതു കണക്കിലെടുത്ത് ഇത് കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തെ കേരളത്തിന്‍റെ മികവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴില്‍മേഖലയിലെ പുതിയ വെല്ലുവിളികളെ മികച്ച രീതിയില്‍ നേരിടാന്‍ സജ്ജമാക്കും. സാങ്കേതികവും തൊഴില്‍പരവുമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് യുവാക്കള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള നൈപുണ്യ വികസനവും പരിശീലനവും ലഭ്യമാക്കേ
ണ്ടതുണ്ട്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ ഘടനാപരമായ പരിവര്‍ത്തന പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിവേഗത്തില്‍ വളരുന്ന വിവരസാങ്കേതിക, ആശയവിനിമയ ജോലികളുടെ സ്വഭാവം കണക്കിലെടുത്ത് റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ത്രി ഡി പ്രിന്‍റിംഗ് തുടങ്ങിയ തൊഴില്‍ മേഖലകളില്‍ കേരളം ഇതിനോടകം തന്നെ തുടക്കമിട്ടിട്ടുണ്ട്.

വികാസം പ്രാപിച്ചുകൊണ്ടിരുന്ന ചില മേഖലകളെ കോവിഡ് 19 മൂലമുള്ള പ്രതിസന്ധികള്‍ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റു ചില സുപ്രധാന മേഖലകളില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാകുന്നത് നല്ല ലക്ഷണമായി കാണാമെന്നും ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വേണു വി. പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ക്ക് പ്രാവീണ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും നൂതനമായ നൈപുണ്യ പരിശീലനവും വികസനവും നല്‍കേണ്ടത് അത്യാവശ്യമാണ്. ഐടി അധിഷ്ഠിത സേവനങ്ങള്‍, ഗതാഗതം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിര്‍മ്മാണം, ആരോഗ്യപരിപാലനം, ഭക്ഷ്യസംസ്കരണം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്ത് വലിയ തോതിലുള്ള തൊഴിലവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്നിന് സാമ്പത്തിക നോബേല്‍ ജേതാവ് പ്രൊഫ.ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 

ഫെബ്രുവരി രണ്ടിന് നടക്കുന്ന നൈപുണ്യ വികസന സെഷനില്‍ സംയോജിത നൈപുണ്യ വികസന നയവും സംവിധാനങ്ങളും വികസിപ്പിക്കുന്നതില്‍ സംസ്ഥാനത്തിന്‍റെ പങ്ക് എന്ന വിഷയം ചര്‍ച്ച ചെയ്യും. തൊഴില്‍ വിപണി വിവര സംവിധാനങ്ങള്‍, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയും ചര്‍ച്ചയാകും. ദക്ഷിണ കൊറിയന്‍ മുന്‍ ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ജൂ ഹോ ലീ, ജര്‍മ്മന്‍ സര്‍ക്കാരിന്‍റെ ബോണ്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗിലെ പീറ്റര്‍ റെക്മാന്‍, ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ സുക്തിദാസ്ഗുപ്ത, ഗബ്രിയേല്‍ എച്ച്.ബോര്‍ഡഡോ, ശ്രീനിവാസ് റെഡ്ഡി, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അതുല്‍കുമാര്‍ തിവാരി, ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ പ്രൊഫ.സന്തോഷ് മെഹ്റോത്ര, അഹമ്മദാബാദ് സര്‍വകലാശാലയിലെ പ്രൊഫ.ജീമോള്‍ ഉണ്ണി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

നൈപുണ്യ വികസനത്തിനുപുറമേ കാര്‍ഷിക മേഖല, ആധുനിക വ്യാവസായിക സാധ്യതകള്‍, ഉന്നത വിദ്യാഭ്യാസം (അന്താരാഷ്ട്ര അക്കാദമിക് സഹകരണം ഉള്‍പ്പെടെ), ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ-ഗവേണന്‍സ്, തദ്ദേശ ഭരണം, ഫെഡറലിസം-വികസനോന്‍മുഖ ധനവിനിയോഗം എന്നിവ ഉള്‍ക്കൊള്ളുന്ന എട്ട് മേഖലാ സെഷനുകളും സമ്മേളനത്തില്‍ ഉണ്ടായിരിക്കും.