തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ജസ്റ്റീസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയതാണ്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ചിലവാകാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളിലുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങളാണ് സി.ബി.ഐക്ക് വിട്ടിരിക്കുന്നത്. ലൈംഗിക പീഡന പരാതി സിബിഐക്ക് കൈമാറണമെന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, നസ്സറുള്ള ,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവിൽ ഇതുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഈ ആറ് കേസുകളാണ് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറാൻ തീരുമാനിച്ചത്.
2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ആദ്യം നല്‍കിയ പരാതിയില്‍ മൊഴിയെടുത്തെങ്കിലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പുതിയ പരാതി നല്‍കി.
സര്‍ക്കാര്‍ രൂപീകരിച്ച രണ്ട് അന്വേഷണ സംഘങ്ങളുടെ തലവന്‍മാരായിരുന്ന രാജേഷ് ദിവാനും, അനില്‍കാന്തും കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പുതിയ സംഘം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓരോ കേസും പ്രത്യേകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സോളാർ പീഡന പരാതികൾ സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.