കോവിഡ് ബാധയ്ക്കൊപ്പം ന്യൂമോണിയയും; എം.വി. ജയരാജൻ തീവ്രപരിചരണ വിഭാഗത്തില്‍

    കണ്ണൂർ: കോവിഡ് ബാധിച്ച് കണ്ണൂര്‍ സർക്കാർ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില അതീവ ഗുരുതരം. കോവിഡ‌ിനൊപ്പം ന്യുമോണിയയും പ്രമേഹവുമാണ്  ആരോഗ്യ സ്ഥിതി വഷളാക്കിയത്. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി മെഡിക്കൽ സംഘത്തോടു മന്ത്രി സംസാരിച്ചു.

    മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് വിദഗ്ധൻ  ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിയാരത്ത് എത്തും. ഒരാഴ്ച മുമ്പാണ് കോവിഡ് ബാധയെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    വൈകിട്ടോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അനിൽ സത്യദാസ്, ഡോ. സന്തോഷ് എന്നിവര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലെത്തി ജയരാജനെ പരിശോധിക്കും.

    ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.