കന്നഡ മുൻ ബിഗ് ബോസ് താരം ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളുരു: കന്നഡ ബിഗ് ബോസ് താരവും സിനിമാ നടിയുമായ ജയശ്രീ രാമയ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.                                                                                     നടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കൂടുതൽ വിശദാംശങ്ങളും പുറത്തു വന്നിട്ടില്ല.

ജുലൈ 25 ന് സോഷ്യൽമീഡിയയിൽ ലൈവിൽ വന്ന ജയശ്രീ താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇത് തുറന്നു പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഡിപ്രഷനുമായി പൊരുതാൻ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് താൻ ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ലൈവിൽ പറഞ്ഞത്. സാമ്പത്തിക പ്രശ്നങ്ങളില്ലെന്നും ലൈവിൽ ജയശ്രീ വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായി നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ തനിക്കില്ല. പക്ഷേ വിഷാദരോഗത്തിന് അടിമയാണ്. കുട്ടിക്കാലം മുതൽ താൻ വഞ്ചിക്കപ്പെട്ടിരുന്നുവെന്നും അതിൽ നിന്നും പുറത്തുകടക്കാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും നടി പറഞ്ഞു.                                                                                 കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു ജയശ്രീ. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉപ്പു ഹുലി ഖാരയാണ് ആദ്യ ചിത്രം.