അന്ധതയെ മറികടന്നത് അകക്കണ്ണിലെ അക്ഷര വെളിച്ചത്തിലൂടെ; പദ്മ പുരസ്‌കാരം നേടിയ ബാലന്‍ പൂതേരിയുടെ ജീവിതം

മലപ്പുറം: അന്ധതയെ അതിജീവിച്ച് അകക്കണ്ണിന്റെ അക്ഷര വെളിച്ചത്തിലൂടെ ഇരുനൂറിലേറെ പുസ്തകങ്ങൾ രചിച്ച ബാലൻ പൂതേരിക്ക് പദ്മശ്രീ പുരസ്‌കാരം. ജന്മനാൽ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. ഇടത് കണ്ണിന് വെറും മൂന്ന് മീറ്റര്‍ മാത്രം കാഴ്ച.  ഈ കണ്ണുകൊണ്ടാണ് പൂതേരി വായനയിലൂടെ അക്ഷലോകത്തേക്ക് എത്തിയത്.

തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍നിന്ന് എം.എ ഹിസ്റ്ററി പാസായി. 1983-ലാണ് ആദ്യത്തെ പുസ്തകം രചിക്കുന്നത്. മൂന്നിയൂര്‍ കളിയാട്ടക്കാവ് ക്ഷേത്രത്തെപ്പറ്റിയുള്ള ആ പുസ്തകത്തിന്റെ പേര് ‘ക്ഷേത്ര ആരാധന’ എന്നായിരുന്നു. വൈകാതെ ഇടതുകണ്ണും പൂര്‍ണമായി ഇരുള്‍മൂടി. എന്നിട്ടും അക്ഷരങ്ങളെ കൈവിട്ടില്ല. 214 പുസ്തകങ്ങളാണ് ഈ 65 വയസ്സിനുള്ളില്‍ പൂതേരി എഴുതിയത്.

അമ്പതാമത്തെ പുസ്തകമായ ‘ഗുരുവായൂര്‍ ഏകാദശി’ പ്രസിദ്ധീകരിച്ചത് 1997-ലായിരുന്നു. മിത്തുകളും ഐതിഹ്യങ്ങളും ചരിത്രവും കെട്ടുപിണഞ്ഞ നാട്ടുചരിത്രങ്ങളും ക്ഷേത്രചരിത്രങ്ങളുമാണ് ബാലന്‍ കൂടുതലും സമാഹരിച്ചത്. ഏഴുതേണ്ട കാര്യങ്ങൾ ബാലൻ തന്റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് പറഞ്ഞുകൊടുക്കും. അവര്‍ അതു പകര്‍ത്തിയെഴുതും. ശ്രീകൃഷ്ണചരിതവും മുത്തപ്പന്‍ കഥകളും എഴുതുന്ന വേളകളില്‍ ഭക്തര്‍ തന്നെയാണ് എഴുതാന്‍ എത്താറ്.

2017 ഒക്ടോബര്‍ 19 ന് ‘ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും’ എന്ന ഇരുനൂറാമത്തെ പുസ്തകം ഡോ. പി.കെ.വാരിയര്‍ പ്രകാശനം ചെയ്തു. ബാലന്‍ പൂതേരിയെ തേടി 2011-ലെ കേരള സര്‍ക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരം എത്തി. ജയശ്രീ പുരസ്‌കാരം, ലത്തിന്‍ കത്തോലിക്ക ഐക്യവേദിയുടെ സുവര്‍ണ വിശിഷ്ട സേവാരത്നം ജൂബിലി പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം, ജ്ഞാനാമൃതം പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു .കൂടാതെ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് സ്വര്‍ണ മെഡലും ലഭിച്ചിട്ടുണ്ട്.

2011-ല്‍ കേരള സര്‍ക്കാരിന്റെ വികലാംഗപ്രതിഭ പുരസ്‌കാരം, ലത്തീന്‍കത്തോലിക്ക ഐക്യവേദിയുടെ സുവര്‍ണ വിശിഷ്ടസേവാരത്നം പുരസ്‌കാരം, ജയശ്രീ പുരസ്‌കാരം തുടങ്ങി ഒട്ടേറേ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ഫറോക്കുകാരനാണെങ്കിലും മലപ്പുറം കാടപ്പടിയിലാണ് താമസം. ശാന്തയാണ് ഭാര്യ. മകന്‍ രാംലാല്‍.