ചെങ്കോട്ടയിലേക്ക് പ്രവേശിച്ച് ട്രാക്ടർ റാലി; പൊലീസ് തടഞ്ഞതിനു പിന്നാലെ രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ

    ന്യൂഡൽഹി:  രാജ്യം 72-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ ട്രാക്ടർ റാലിയുമായെത്തിയ കർഷകർ ചെങ്കോട്ടയിൽ പതാക ഉയർത്തി. അതിര്‍ത്തി വരെ റൂട്ട് മാപ്പ് നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉച്ചയോടെയാണ് നഗരത്തിലേക്കെത്തിയത്. ചെങ്കോട്ട പരിസരത്ത് പ്രതിഷേധിച്ച കർഷകരെ പൊലീസ് ഇടപെട്ട് നീക്കം ചെയ്തു. 90 മിനിട്ടോളമാണ് പ്രതിഷേധക്കാർ ചെങ്കോട്ട പിടിച്ചടക്കി പതാക ഉയർത്തിയത്. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്ന സ്ഥലത്താണ് ട്രാക്ടർ റാലിയുമായെത്തിയ കർഷകരും പതാക ഉയർത്തിയത്.

    പ്രതിഷേധക്കാരെ പിന്തിരിപ്പാക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ചെങ്കോട്ട പരിസരം വിട്ടുപോകണമെന്ന് പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല.

    കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ട്രാക്ടര്‍ പരേഡ് അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തി. ഡല്‍ഹി നഗരം ഒന്നടങ്കം കര്‍ഷകര്‍ വളഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.  ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

    ഡല്‍ഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളും അടച്ചു.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പോലീസ് അടച്ചുപൂട്ടിയിരുന്നു.

    മുഖ്യസമരകേന്ദ്രമായ സിംഘുവില്‍നിന്ന് 63 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റാലി. സിംഘുവില്‍ ആരംഭിച്ച് എസ്.ജി.ടി. നഗര്‍, ഡി.ടി.യു. ഷാബാദ്, എസ്.ബി. ഡയറി, ബര്‍വാല, പൂത്ത് കുര്‍ദ്, ബവാന ടി പോയന്റ്, കഞ്ജാവ്ല ചൗക്ക്, കുത്തബ്ഗഢ്, ഓച്ചണ്ടി ബോര്‍ഡര്‍, ഖര്‍കോദ ടോള്‍ പ്ലാസ, കെ.എം.പി.ജി.ടി. റോഡ് ജങ്ഷന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മടങ്ങിയെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

    തിക്രിയില്‍നിന്നുള്ള റാലി നാംഗ്ലോയ്, ബാപ്രോള, നജഫ്ഗഢ്, ഝറോഡ, റോഥക് ബൈപ്പാസ്, അസോദ ടോള്‍ പ്ലാസ എന്നീ റൂട്ടില്‍ 62 കിലോമീറ്റര്‍ സഞ്ചരിച്ച് അതിര്‍ത്തിയില്‍ തിരിച്ചെത്തും.

    ഗാസിപ്പുരില്‍ നിന്നുള്ള റാലിയാവട്ടെ, അപ്‌സര അതിര്‍ത്തി, ഹാപ്പുര്‍ റോഡ്, ലാല്‍ കുവാന്‍ എന്നിവിടങ്ങളിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിക്കും.

    ഷാജഹാന്‍പുരില്‍നിന്ന് ബാവല്‍, മനേസര്‍ എന്നിവിടങ്ങളിലൂടെ ട്രാക്ടറുകള്‍ നീങ്ങി തിരിച്ചെത്തും. മേവാത്ത് റൂട്ടില്‍നിന്ന് പുറപ്പെട്ട് സുനേദ ജുറേഡ ബോര്‍ഡര്‍, പിംഗവന്‍, ബാദ്കലി, ബിപിപുര്‍ ചൗക്ക് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന മറ്റൊരു ട്രാക്ടര്‍റാലി കൂടിയുണ്ട്.