ആദ്യം സെല്‍ഫി, പിന്നെ നഗ്‌നചിത്രം, ശേഷം ലൈംഗിക ചൂഷണം; തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍

    തിരുവനന്തപുരം: കഠിനംകുളത്ത് 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. കഠിനംകുളം സ്വദേശി സുല്‍ഫിയാണ് അറസ്റ്റിലായത്. പ്രദേശവാസിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. കമിതാക്കള്‍ തമ്മില്‍ ഉടലെടുത്ത പ്രശ്‌നം പരിഹരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ പെണ്‍കുട്ടിയുടെ അയല്‍വാസിയായ സുല്‍ഫി കുട്ടിയുമായി അടുക്കാന്‍ ശ്രമിച്ചു.

    സുല്‍ഫിയുടെ വാക്ക് വിശ്വസിച്ച പെണ്‍കുട്ടിയ പിന്നീട് ബലമായി വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇയാള്‍ സെല്‍ഫി എടുക്കുകയും ചെയ്തു. ശേഷം, സെല്‍ഫി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ സുല്‍ഫി പെണ്‍കുട്ടിയില്‍ നിന്നും നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ഇവ അയച്ചുകൊടുത്ത പെണ്‍കുട്ടിയെ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ വീണ്ടും ഭീഷണിപ്പെടുത്തി. രാത്രി സമയത്ത് തന്റെയടുത്ത് വന്നില്ലെങ്കില്‍ ഫോട്ടോകള്‍ പരസ്യമാകുമെന്നായിരുന്നു സുല്‍ഫി പെണ്‍കുട്ടിയോട് പറഞ്ഞത്.

    തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. സുല്‍ഫിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാനായി തന്നെ അയാള്‍ മര്‍ദ്ദിച്ചിരുന്നതായും ശേഷം തന്നെക്കൊണ്ട് പലതും ചെയ്യിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

    ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഉണ്ടായ സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. സംഭവം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് സുല്‍ഫിയുടെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും 16കാരി പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് എടുത്തിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്ത് സുല്‍ഫിയെ നേരത്തെ തന്നെ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിരിയിരുന്നില്ല.