വനിതാ ഡോക്ടറെ കൊലപ്പെടുത്തി ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

    ഓസ്റ്റിന്‍: കലിഫോര്‍ണിയായിലെ സുപ്രസിദ്ധ പിഡിയാട്രിഷ്യനും ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറും ടെര്‍മിനല്‍ കാന്‍സര്‍ രോഗിയുമായ ഡോ. ഭരത് നരൂമാന്‍ജി (43) ഓസ്റ്റിന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ ഗ്രൂപ്പ് ഓഫീസില്‍ അതിക്രമിച്ചു കയറി അവിടെ ഡ്യൂട്ടി ചെയ്തിരുന്ന വനിതാ ഡോക്ടറും പിഡിയാട്രീഷ്യനുമായ ഡോ. കാതറിന്‍ ലിന്‍ഡ്ലെ ഡോഡ്‌സനെ വെടിവെച്ചു കൊന്നു. ജനുവരി 26 ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട വനിതാ ഡോക്ടറുമായി യാതൊരു മുന്‍ ബന്ധവുമില്ലായിരുന്ന ഡോ. ഭരത്തിനെന്ന് പൊലീസ് പറയുന്നു.

    രണ്ടാഴ്ച മുമ്പ് ഓസ്റ്റിന്‍ ഓഫീസില്‍ ഭരത് വളണ്ടിയര്‍ സര്‍വീസിനു അവസരം വേണമെന്നാവശ്യപ്പെട്ടു അപേക്ഷ നല്‍കുകയും ഇന്റര്‍വ്യുവിനുശേഷം ജോലി നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഓസ്റ്റിന്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ഡോ. ഭരത് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറു പേരെ ബന്ദികളാക്കി. വിവരം അറിഞ്ഞു പൊലീസും സംഭവ സ്ഥലത്തെത്തി.

    ഭരതുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല. ഇതിനിടയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ ഒഴികെ എല്ലാവരും സ്വയം രക്ഷപ്പെടുകയോ, രക്ഷപ്പെടാന്‍ അനുവദിക്കുകയോ ചെയ്തു. രാത്രി 9.30 നുശേഷം വിവരം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് റോബോട്ടിനെ അകത്തേക്കു അയച്ചു. റോബോട്ടിന്റെ അന്വേഷണത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഡോക്ടര്‍ ഭരത്, ഡോ. ഡോഡ്‌സനെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.