തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് പിന്നാലെ വിവാദവും. പ്രശസ്ത നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി സുരേഷ്‌കുമാര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നു. അവാര്‍ഡ് മുഖ്യമന്ത്രി നേരിട്ട് കൊടുക്കാതെ മേശപ്പുറത്ത് വച്ച് കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി സുരേഷ്‌കുമാര്‍ ആരോപിക്കുന്നു. രാജഭരണ കാലത്തുപോലും നടക്കാത്ത സംഭവമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഗ്ലൗസ് ധരിച്ച് മുഖ്യമന്ത്രിക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തുപോലും നടക്കാത്ത സംഭവമാണ് ഇത്. അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആര്‍ക്കുമില്ലാത്തത് കഷ്ടമാണെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.
2018ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരില്‍ ചടങ്ങ് ബഹിഷ്‌കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്ന് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെ പ്രധാന അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിന് തുല്യമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ജെ സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റു വാങ്ങാന്‍ സംവിധായകന്‍ ഹരിഹരന്‍ എത്താതിരുന്നത് ഫലത്തില്‍ നന്നായി. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരന് വേണ്ടി മേശപ്പുറത്ത് നിന്ന് അവാര്‍ഡ് എടുക്കാനെത്തിയത്.
സ്റ്റാംപ് പ്രകാശനവും അവാര്‍ഡ് സ്മരണിക പ്രകാശനവും നേരിട്ട് നടത്തിയ മുഖ്യമന്ത്രിക്ക് ജെ സി ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ തോന്നാതിരുന്നത് കഷ്ടമാണെന്നും സുരേഷ്‌കുമാര്‍ പ്രതികരിച്ചു.