ബജറ്റ് ഊന്നൽ നൽകുന്നത് ആറ് മേഖലകൾക്ക്; ആരോഗ്യമേഖലയ്ക്ക് 64180 കോടി

    ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ പ്രധാന ഊന്നൽ നൽകുന്നത് ആറു മേഖലകൾക്കെന്ന് ധനമന്ത്രി നിർമ്മല സിതാരാമൻ. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയാണ് ബജറ്റിന്റെ ആറ് തൂണുകളെന്നും ബജറ്റ് അവതരണത്തിന് ആമുഖമായി ധനമന്ത്രി പറഞ്ഞു. ഇന്ത്യ ചരിത്രത്തിൽ ആദ്യമായി പേപ്പർ രഹിത ബജറ്റാണ് നിർമ്മല സിതാരാമൻ അവതരിപ്പിക്കുന്നത്. ഇന്ത്യൻ നിർമ്മിത ടാബിലാണ് ധനമന്ത്രി ബജറ്റ് വായിക്കുന്നത്. ഇത്തവണത്തേത് കടലാസ് രഹിത ബജറ്റായിരിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.  സാധാരണയായി ധനമന്ത്രിമാർ പാർലമെന്റിൽ കൊണ്ടു വരാറുള്ള ബജറ്റ് പെട്ടിക്ക് പകരം ടാബുമായാണ് നിർമ്മല സിതാരാമൻ ബജറ്റ് അവതരണത്തിന് എത്തിയത്.

    സർക്കാരിന്റെ ആത്മനിർഭർ ഭാരത് സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ നിർമ്മിത ടാബ്‌ലെറ്റാണ് ധനമന്ത്രി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.

    Budget 2021 | 75 വയസിന് മുകളിലുള്ളവർക്ക് റിട്ടേണ്‍ ഇളവ്; ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല

    ന്യൂഡല്‍ഹി:  75 വയസിന് മുകളിൽ പ്രായമുള്ളവരെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍. പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണിത് ഇളവെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവിലെ ആദായ നികുതി നിരക്കിലും സ്ലാബിലും പുതിയ ബജറ്റിലും മാറ്റം വരുത്തിയിട്ടില്ല.

    ആദായനികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതിക്ക് രൂപം നൽകുമെന്നും ധനമന്ത്രി അറിയിച്ചു. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍നിന്ന് മൂന്നുവര്‍ഷമാക്കി കുറച്ചിട്ടുണ്ട്. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്നും പ്രഖ്യാപനമുണ്ട്.

    നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനും ബംഗാളിനും വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. കേരളത്തിന് 65,000 കോടിയുടെ റോഡുകള്‍. 600 കിലോ മീറ്റര്‍ മുംബൈ – കന്യാകുമാരി പാത. മധുര – കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1,967 കോടി രൂപ. 25,000 കോടി ബംഗാളിന് വകയിരുത്തി. 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കാണ് ഈ തുക വകയിരുത്തിയത്.

    2020-21ല്‍ ഗോതമ്പു കര്‍ഷകര്‍ക്കായി 75,000 കോടി രൂപ നല്‍കും. 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇത് ഗുണകരമാകും. നെല്‍ കര്‍ഷകര്‍ക്കായുള്ള വകയിരുത്തല്‍ 1.72 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തല്‍ 16.5 ലക്ഷം കോടി രൂപയാക്കി.

    കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയില്‍വെക്ക് വേണ്ടി 1.1 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മെഗാ റെയില്‍ പദ്ധതിയും പ്രഖ്യാപിച്ചു. റെയില്‍വെ പാതകള്‍ കൂടുതല്‍ വരുമാന മാര്‍ഗങ്ങളാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പൊതുഗതാഗത മേഖലയ്ക്ക് 18000 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.

    മെട്രോലൈറ്റ്, മെട്രോനിയോ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. 2023 ഡിസംബര്‍ ആകുമ്ബോഴേക്കും 100 വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് റെയില്‍ പാളങ്ങള്‍ നിര്‍മിക്കും. 702 കിലോമീറ്റര്‍ മെട്രോ റെയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1016 കിലോമീറ്റര്‍ നിര്‍മാണ ഘട്ടത്തിലാണ്. ചെന്നൈ, കൊച്ചി മെട്രോ റെയില്‍ പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തി. പൊതു ബജറ്റിനൊപ്പം തന്നെയാണ് റെയില്‍വെ ബജറ്റും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് രണ്ടു ബജറ്റുകളും ഒന്നാക്കിയത്.