കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കും; സ്വകാര്യ വാഹനങ്ങൾ 20 വര്‍ഷവും വാണിജ്യ വാഹനങ്ങൾ 15 വര്‍ഷവും ഉപയോഗിക്കാം

    ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വാഹനങ്ങളുടെ സ്ക്രാപ്പിംഗ് നയം നടപ്പാക്കുമെന്ന് ബജറ്റിലും പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ. അന്തരീക്ഷ മലിനീകരണം കുറച്ച് പ്രകൃതി സൗഹാർദ്ദ വാഹനങ്ങൾ നിരത്തിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക 15 വര്‍ഷവും കാലാവധി നിശ്ചയിച്ചുള്ളതാണ്  വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി.

    പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളിൽ പരിശോധിക്കും. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും വാഹനങ്ങൾ പൊളിക്കുക. സ്‌ക്രാപ്പിങ്ങ് പോളിസി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാന്‍ വ്യക്തമാക്കി.

    വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമെ, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിര്‍ദേശം സഹായിക്കുമെന്നും ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു. സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

    2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പഴക്കമെത്തിയ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.