കോട്ടയം: വിതുര പീഡനക്കേസില്‍ ഒന്നാം പ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍ -52) 24 വര്‍ഷം കഠിന തടവ്. ഇതില്‍ 10 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. കൂടാതെ 1,09,000 രൂപ പിഴയും കോടതി വിധിച്ചു. പ്രത്യേക കോടതി ജഡ്ജി ജോണ്‍സണ്‍ ജോണാണ് വിധി പ്രസ്താവിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രതി പെണ്‍കുട്ടിയെ തടങ്കലില്‍ വയ്ക്കുകയും മറ്റുള്ളവര്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു. പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കാന്‍ സുരേഷ് പ്രത്യേകകേന്ദ്രം നടത്തിയെന്നും കോടതി കണ്ടെത്തി.
അകന്ന ബന്ധുവായ അജിത ബീഗം എന്ന സ്ത്രീയാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ സുരേഷിന് കൈമാറിയത്. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. 1995 നവംബര്‍ 21നാണ് അജിത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോന്നത്. 1996 ജൂലൈ 9 വരെ ഒന്‍പത് മാസക്കാലം കേരളത്തിനകത്തും പുറത്തുമായി കൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവച്ചു. കേസ് അന്വേഷണത്തിനിടയില്‍ അജിത ബീഗം വാഹനാപകടത്തില്‍ മരണപ്പെട്ടു.
ജൂലൈ 16ന് പെണ്‍കുട്ടിയെ കേസിലെ പ്രതികളിലൊരാളായ സണ്ണി എന്നയാള്‍ക്കൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് ഒന്‍പത് മാസങ്ങള്‍ നീണ്ട പീഡനപരമ്പരകളെക്കുറിച്ച് പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ അകപ്പെട്ട വിതുര കേസ് പുകമറ നീക്കി പുറത്തായത്.
ആകെ 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രണ്ട് ഘട്ടങ്ങളിലായി നടന്ന വിചാരണയില്‍ 36 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പ്രധാന പ്രതിയായ സുരേഷ് ഒളിവിലായതിനാല്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടതോടെ തനിക്കും ശിക്ഷ ലഭിക്കില്ലെന്ന് കരുതി 18 വര്‍ഷത്തിനുശേഷം കോടതിയില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. 18 വര്‍ഷക്കാലം മറ്റ് സംസ്ഥാനങ്ങളിലായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
മൂന്നാം ഘട്ട വിചാരണ നടക്കുന്നതിനിടയില്‍ സുരേഷിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ ശക്തമായ മൊഴി നല്കുകയും ചെയ്തു. പൊലീസ് രജിസ്റ്റര്‍ ചെയ്ത 24 കേസുകളിലും സുരേഷ് ഒന്നാം പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി രാജഗോപാല്‍ പടിപ്പുര കോടതിയില്‍ ഹാജരായി.